Sorry, you need to enable JavaScript to visit this website.

'കണ്ണൂർ വിമാനത്താവളം: കേന്ദ്ര മുന്നറിയിപ്പ്  പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നു' 

തിരുവനന്തപുരം- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ(കിയാലിൽ) സി.എ.ജി ഓഡിറ്റ് നിഷേധിച്ചതിന് കമ്പനിയെയും ഡയറക്ടർമാരെയും പ്രോസിക്യുട്ട് ചെയ്യേണ്ടിവരുമെന്ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം നൽകിയ മുന്നറിയിപ്പ് പ്രതിപക്ഷം ഇത് വരെ ചൂണ്ടിക്കാട്ടിയ വസ്തുതകളെല്ലാം ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കിഫ്ബിയെയും കിയാലിനെയും സി.പി.എം കറവപ്പശുക്കളാക്കി  മാറ്റിയിരിക്കുകയാണ്. അവിടെ നടക്കുന്ന കൊടിയ അഴിമതികൾ പുറത്ത് വരാതിരിക്കാനാണ് സി.എ.ജി ഓഡിറ്റിന് സർക്കാർ അനുമതി നൽകാതിരുന്നത്. 
അതിൽ കിയാലിൽ ഓഡിറ്റിംഗിന് അനുമതി നിഷേധിച്ചിതിനെയാണ്  കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ഇപ്പോൾ പിടികൂടിയിരിക്കുന്നത്. കിയാലിൽ സർക്കാർ 32 ശതമാനം ഓഹരി മാത്രമെ ഉള്ളു എന്നും അതിനാൽ അത് സ്വകാര്യ കമ്പനിയാണെന്നുമാണ് സർക്കാർ പറഞ്ഞിരുന്നത്. 
അത് ശരിയല്ലെന്നും സർക്കാരിനും  സർക്കാർ നിയന്ത്രിത പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 65 ശതമാനം ഓഹരി ഉണ്ട് എന്ന കാര്യം അപ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതാണ് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ഇപ്പോൾ ശരിവെച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  കണ്ണൂർ വിമാനത്താവള കമ്പനി ഇ.പി ജയരാജന്റെ തിരഞ്ഞെടുപ്പ് പരസ്യത്തിനായും  പിണറായി വിജയന്റെ നവകേരള യാത്രയുടെ പരസ്യത്തിനായും  ദേശാഭിമാനിക്ക്  പണം നൽകി. സർക്കാരിന്റെ  സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പരസ്യത്തിനും പണം നൽകി. ഇത് സി.എ.ജി പിടിച്ചപ്പോഴാണ്  സി.എ.ജി ഓഡിറ്റ് തന്നെ വേണ്ടെന്നുവെച്ചത്. അവിടെ യഥേഷ്ടം അഴിമതി നടത്താനും പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും നിയമിക്കാനുമാണ് സി.എ.ജി ഓഡിറ്റ് വേണ്ടെന്ന് വെച്ചത്.
മുഖ്യമന്ത്രിയാണ് കിയാൽ  ചെയർമാൻ. ഡയറക്ടർ ബോർഡ് അംഗങ്ങളായ അഞ്ച് മന്ത്രിമാരുണ്ട്. ഇവരെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ പോകുന്നത്. ധനമന്ത്രി ഇപ്പോഴും പറയുന്നത് കിയാൽ സർക്കാർ കമ്പനി അല്ല എന്നാണ്. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നത് അദ്ദേഹത്തിന് വലിയ താത്പര്യമുള്ള കാര്യമാണെന്ന് തോന്നുന്നു. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്താൽ മുഖ്യമന്ത്രി പദത്തിന് തന്നെ ഭീഷണി ഉണ്ടാവും.

 

Latest News