Sorry, you need to enable JavaScript to visit this website.

റിയാദിൽ ഫ്ളാറ്റുകളിലും മറ്റും മൊബൈൽ റിപ്പയറിംഗ്; 41 വിദേശികൾ പിടിയിൽ 

റിയാദ് - റിയാദ് ലേബർ ഓഫീസ് പരിശോധകർ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിൽ നടത്തിയ റെയ്ഡിൽ 41 നിയമ ലംഘകർ പിടിയിലായി. കാർ പാർക്കിംഗുകളും ഫഌറ്റുകളും നടവഴികളും കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിൽ പ്രവർത്തിച്ച ഇഖാമ, തൊഴിൽ നിയമ ലംഘകരാണ് പിടിയിലായത്.

ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഒരാഴ്ചക്കിടെ നടത്തിയ മിന്നൽ പരിശോധനകളിൽ 331 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് 363 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. തലസ്ഥാന നഗരയിലെയും അൽഖർജ്, അഫ്‌ലാജ്, വാദി ദവാസിർ, സുൽഫി, അൽഗാത്, മജ്മ, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, സുലൈൽ, അഫീഫ്, ഖുവൈഇയ, ഹോത്ത ബനീ തമീം, സുദൈർ എന്നിവിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. 


ഒരാഴ്ചക്കിടെ ആകെ 3502 സ്ഥാപനങ്ങളിലാണ് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ പരിശോധനകൾ നടത്തിയതെന്ന് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഡോ. യൂസുഫ് അൽസയ്യാലി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ എല്ലാവരും അറിയക്കണം. പരാതികളിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ ഉടനടി പരിശോധനകൾ നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഡോ. യൂസുഫ് അൽസയ്യാലി പറഞ്ഞു.  

Latest News