തൊടുപുഴ- ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ ഇടച്ചേരി ദേശം പുഴാതി സുരഭി വീട്ടിൽ വേണുവിന്റെ മകൻ ദിവിഷിത് ആണ് പിടിയിലായത്. അരിക്കുഴ മേക്കാട്ട് സ്വദേശി അമലിന്റെ പരാതിയിലാണ് അറസ്റ്റ്. ജർമനിയിലെ ബെർലിനിൽ ജോലി വാഗ്ദാനം ചെയ്ത ദിവിഷിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു. ജോലി ലഭിക്കുന്നതിനായി ഒന്നര ലക്ഷം രൂപ അമൽ പ്രതിക്ക് കൈമാറി.
പിന്നീട് പ്രതി ജർമനിയിൽ ജോലി സാധ്യത കുറവാണെന്നും അതിനാൽ കാനഡയിൽ ജോലി നൽകാമെന്നും അമലിനെ അറിയിച്ചു. ഇതിനു വേണ്ടി ആദ്യം അൻപതിനായിരം രൂപയും പിന്നീട് ഒന്നര ലക്ഷം രൂപയും കൈപ്പറ്റി. പ്രതി പറഞ്ഞതനുസരിച്ച് അമൽ ഇന്തോനേഷ്യയിലെത്തുകയും ബില്ലി എന്നയാൾക്ക് 2500 ഡോളർ കൈമാറുകയും ചെയ്തു. ജോലി ശരിയാകാത്തതിനെ തുടർന്ന് അമൽ തൊടുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മലബാർ മേഖലയിൽ നിന്നും ഒരു ഡസനിലേറെ യുവതീ യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് പ്രതി കബളിപ്പിച്ചതായും പരാതിയുണ്ട്. സബ് ഇൻസ്പെക്ടർ സി.കെ രാജുവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റഷീദ്, അനൂപ് എന്നിവർ ചേർന്നാണ് കണ്ണൂരിൽ നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.