കൊച്ചി - നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ നവീകരണ പദ്ധതിക്കു ബുധനാഴ്ച തുടക്കമാകും. 2020 മാർച്ച് 28 വരെ ഇനി പകൽ സമയം വിമാന സർവീസുകൾ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവേ അടക്കും. വൈകിട്ട് ആറിന് തുറക്കും. മിക്ക സർവീസുകളും വൈകിട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചിട്ടുള്ളതിനാൽ അഞ്ച് വിമാന സർവീസുകൾ മാത്രമാണ് റദ്ദ് ചെയ്യപ്പെട്ടത്.
റൺവേ റീസർഫസിംഗ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പു തന്നെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികൾ പൂർണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സർവീസ് റദ്ദാക്കലുകൾ ഒഴിവാക്കാനായി. സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്. വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ദൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബർ അവസാന വാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി സർവീസുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുമുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളം പ്രതിദിനം 30,000 യാത്രക്കാരെയും 240 സർവീസുകളെയും കൈകാര്യം ചെയ്യുന്നു. 24 മണിക്കൂർ പ്രവർത്തന സമയം ബുധനാഴ്ച മുതൽ 16 മണിക്കൂർ ആയി ചുരുങ്ങുകയാണ്. രാവിലെയും വൈകിട്ടും തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഇത് പരിഗണിച്ച് ചെക്ക്ഇൻ സമയം വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പു തന്നെ ചെക്ക് ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാർക്ക് പരമാവധി സേവനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികൾ, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാൽ ഉറപ്പാക്കിയിട്ടുണ്ട്.
100 സുരക്ഷാ ഭടൻമാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്. 1999 ൽ പ്രവർത്തനം തുടങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 2009 ൽ ആണ് ആദ്യ റൺവേ റീസർഫസിംഗ് നടത്തിയത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേക്കുള്ളത്. വർഷങ്ങളുടെ ഉപയോഗത്തിൽ റൺവേയുടെ മിനുസം കൂടും. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗിന് ഗുണകരമല്ല. വിമാനങ്ങൾ കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യണമെങ്കിൽ റൺവേക്ക് നിശ്ചിത തോതിലുള്ള ഘർഷണം ഉണ്ടാകണം.
റൺവേയുടെ പ്രതലം പരുക്കനായി നിലനിർത്തേണ്ടതുണ്ട്. ഇത് ഉറപ്പു വരുത്താനാണ് റീസർഫസിംഗ് നടത്തുന്നത്. റൺവേ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർഭാഗത്താണ് റീസർഫിംഗ് ജോലികൾ നടക്കുന്നത്. സമാന്തരമായി റൺവേയുടെ ലൈറ്റിംഗ് സംവിധാനം നിലവിലെ കാറ്റഗറി വൺ വിഭാഗത്തിൽനിന്ന് കാറ്റഗറി-3 വിഭാഗത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനവും നടക്കും. ഇതോടെ റൺവേയുടെ മധ്യരേഖയിൽ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകൾ സ്ഥാപിക്കപ്പെടും. 150 കോടി രൂപയാണ് റൺവേ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവ്. കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലക്കാണ് നവംബർ - മാർച്ച് റൺവേ നവീകരണ പ്രവർത്തനത്തിന് സിയാൽ തെരഞ്ഞെടുത്തത്.