റിയാദ്- ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ച പുതിയ സക്കാത്ത് നിയമാവലി സൗദി നിക്ഷേപകർക്കും സൗദിയിൽ കഴിയുന്ന ഗൾഫ് നിക്ഷേപകർക്കും മാത്രമാണ് ബാധകമാക്കുകയെന്ന് സക്കാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി. പുതിയ സക്കാത്ത് നിയമാവലി വ്യക്തികൾക്ക് ബാധകമായിരിക്കില്ല. വിദേശ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആദായ നികുതി ബാധകമാക്കുമെന്നും അതോറിറ്റി പറഞ്ഞു.
നികുതിദായകർക്ക് സക്കാത്ത് കണക്കാക്കുന്ന രീതിയുടെ വ്യക്തതയും സക്കാത്ത് ശേഖരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കൂടുതൽ വ്യക്തതയും പുതിയ നിയമാവലിയുടെ പ്രത്യേകതയാണ്. കൂടുതൽ മികച്ച നിലയിൽ തയാറാക്കിയ പുതിയ നിയമാവലി സാങ്കേതിക പദങ്ങളും അവയുടെ നിർവചനവും ക്രമീകരിക്കുകയും സക്കാത്ത് അനുപാതം കണക്കാക്കുന്ന രീതി വികസിപ്പിക്കുകയും ചെയ്യുന്നതായി സക്കാത്ത്, നികുതി അതോറിറ്റി പറഞ്ഞു.