തിരുവനന്തപുരം- മാവോയിസ്റ്റ് ഏറ്റുമുട്ടലിലും യുഎപിഎ ചുമത്തിയ സംഭവത്തിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. യുഎപിഎ ദുരുപയോഗം അനുവദിക്കരുത് എന്ന മുഖപ്രസംഗത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനങ്ങളെ ദുര്‍ബോധപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മാവോയിസ്റ്റുകള്‍ മലയോര-വന മേഖലകളില്‍ നിലയുറപ്പിക്കുന്നത്. പോലീസ്-അര്‍ധ സൈനിക സേനയില്‍പ്പെട്ടവരാണ് ഇവരുടെ പ്രധാന ഇരകള്‍. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് കൊല്ലപ്പെട്ടപ്പോള്‍, ഇതിന്റെ ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ കെട്ടിവെക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചു. മാവോയിസ്റ്റ് ഭീകരതയെ നിസാരവത്കരിച്ച് പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ നിര്‍ഭാഗ്യവശാല്‍ ജനവിരുദ്ധ സമീപനവും കുറ്റകരമായ അനാസ്ഥയുമാണ് കാണിക്കുന്നത്. രാജ്യദ്രോഹവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് പൗരന്മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂടഭീകരതയെ ഒരിക്കലും കുറച്ചു കാണേണ്ടതല്ല.
ഇന്നത്തെ യുഎപിഎയുടെ ആദ്യരൂപം കോണ്‍ഗ്രസ് സര്‍ക്കാരാണ് കൊണ്ടുവന്നത്. സിപിഎം നേതാക്കളെ തെളിവുപോലുമില്ലാതെ ജയിലിലടച്ചു. ഇതൊക്കെ ചെയ്തവര്‍ ഇപ്പോള്‍ മാനവികത പറയുന്നത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്. യുഎപിഎ കരിനിയമമാണ്. ദുരുപയോഗ സാധ്യത മുന്‍നിര്‍ത്തി ഇടതുപക്ഷം ഇതിനെ എതിര്‍ത്തു. പന്തിരാങ്കാവില്‍ ലഘുലേഖ കണ്ടെടുത്തതിനും ആശയപ്രചാരണം നടത്തിയതിനും യുഎപിഎ ചുമത്തരുതെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും വിശദീകരണം നല്‍കി. ഇക്കാര്യത്തില്‍ കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.