Sorry, you need to enable JavaScript to visit this website.

ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സംയുക്ത സമിതി

സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ സ്ഥാപന കരാറിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നരേന്ദ്ര മോഡിയും ഒപ്പുവെക്കുന്നു. 

റിയാദ് - സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതു ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ സ്ഥാപന കരാർ ഒപ്പുവെച്ചു. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ ചർച്ചക്കൊടുവിലാണ് കരാർ ഒപ്പുവെച്ചത്. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് കിരീടാവകാശിയും ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പുവെച്ചത്. 


ഇരു രാജ്യങ്ങളും തമ്മിലുള്ള വിശിഷ്ടവും സൗഹാർദപരവുമായ ബന്ധം ഇരുവരും അവലോകനം ചെയ്യുകയും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികൾ പരിശോധിക്കുകയും ചെയ്തു. സമീപകാല പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളുടെയും പ്രതികരണങ്ങളും നയങ്ങളും എങ്ങനെ ഏകോപിപ്പിക്കാമെന്നും സൗദി കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും വിശകലനം ചെയ്തു. 


ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രി ഡോ.മുസാഅദ് അൽഈബാൻ, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ.മാജിദ് അൽഖസബി, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി, വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ്, രഹസ്യാന്വേഷണ ഏജൻസി തലവൻ ഖാലിദ് അൽ ഹുമൈദാൻ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൂപ്പർവൈസർ ജനറൽ യാസിർ അൽ റുമയ്യാൻ, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ.സൗദ് അൽസാത്തി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു. 


രണ്ടു ദിവസം നീണ്ട സൗദി സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രിയും സംഘവും ചൊവ്വാഴ്ച അർധരാത്രിയോടെ റിയാദിൽ നിന്ന് മടങ്ങി. റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ.മാജിദ് അൽഖസബി, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ.സൗദ് അൽസാത്തി, റിയാദ് പ്രവിശ്യ പോലീസ് മേധാവി മേജർ ജനറൽ ഫഹദ് അൽമുതൈരി തുടങ്ങിയവർ ചേർന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ ഇന്ത്യൻ പ്രധാനമന്ത്രിയെയും സംഘത്തെയും യാത്രയാക്കി. 

Latest News