തിരുവനന്തപുരം- വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. എന്നാല്‍ സിബിഐ അന്വേഷണം ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിയില്ലെന്നും കാണിച്ച് പ്രതിപക്ഷം സഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
പ്രതികള്‍ക്ക് വേണ്ടി പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ കേസ് അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന കാര്യവും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാളയാര്‍ കേസ് അട്ടിമറിച്ചതാണെന്ന് ജനങ്ങള്‍ക്കെല്ലാം അറിയാമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. പ്രതികളെ പുറത്തിറക്കിയത് അരിവാള്‍ ചുറ്റിക പാര്‍ട്ടിയാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ തന്നെ പറയുന്നു. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് രേഖപ്പെടുത്തിയില്ല. പ്രതികള്‍ക്ക് വേണ്ടി ഹാജരായത് പിന്നീട് സി.സഡബ്ലു.സി ചെയര്‍മാനായ വ്യക്തിയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ സി.പി.എമ്മിന്റെ പോഷക സംഘടനയായി മാറ്റിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.