ജിദ്ദ- മക്കക്കും മദീനക്കുമിടയിലെ ഖനിയിൽനിന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് പുറത്തെടുത്ത സ്വർണം ഉപയോഗിച്ച് മക്കയിൽ നിർമിച്ച നാണയം ലേലത്തിൽ വിറ്റത് 47 ലക്ഷം ഡോളറിന്. ബ്രിട്ടീഷ് ഓക്ഷൻ ഹൗസ് മോർട്ടൻ ആന്റ് ഈഡൻ ആണ് ഭീമമായ തുകക്ക് സ്വർണ ദിനാർ ലേലത്തിൽ വിറ്റത്. പ്രാഥമിക നിരക്കായി 17.7 ലക്ഷം ഡോളറാണ് സ്വർണ നാണയത്തിന് മോർട്ടൻ ആന്റ് ഈഡൻ നിശ്ചയിച്ചിരുന്നത്. മോർട്ടൻ ആന്റ് ഈഡൻ ഓക്ഷൻ ഹൗസിന്റെ ചരിത്രത്തിൽ ഒരു ഉൽപന്നത്തിന് ആദ്യമായാണ് ഇത്രയും വലിയ തുക പ്രാഥമിക നിരക്കായി നിശ്ചയിക്കുന്നത്.
സത്യസാക്ഷ്യ വാക്യവും ഖുർആനിക സൂക്തങ്ങളും മുദ്രണം ചെയ്ത സ്വർണ നാണയത്തിൽ ഹിജാസിലെ അമീറുൽ മുഅ്മിനീന്റെ കാലത്ത് പുറത്തിറക്കിയ നാണയമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ 105-ാം വർഷമാണ് ഈ ദിനാർ അടിച്ചതെന്നും നാണയത്തിൽ മുദ്രണം ചെയ്തിട്ടുണ്ട്.
22 കാരറ്റ് സ്വർണത്തിലുള്ള നാണയത്തിന് 20 മില്ലിമീറ്റർ വ്യാസവും നാലേകാൽ ഗ്രാം തൂക്കവുമുണ്ട്. സ്വർണ ഖനിയിൽ അക്കാലത്തെ ഖലീഫ നടത്തിയ സന്ദർശനത്തിനിടെ ഇത് മക്കയിലാണ് അടിച്ചതെന്നാണ് കരുതുന്നത്. ലേലത്തിൽ വിൽപന നടത്തുന്ന രണ്ടാമത്തെ ഇസ്‌ലാമിക നാണയമാണിത്. നിലവിൽ ലോകത്ത് ഇത്തരത്തിലുള്ള 12 സ്വർണ ദിനാറുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും പുരാവസ്തു ശേഖരമായ സമ്പന്നരുടെ പക്കലോ മ്യൂസിയങ്ങളിലോ ആണുള്ളത്. അമവി ഭരണകാലത്ത് ഹിജ്‌റ 105 ൽ (എ.ഡി 623) അടിച്ച നാണയത്തിന് എല്ലാ അർഥത്തിലും വലിയ മൂല്യമുണ്ട്. മക്കക്കും മദീനക്കും ഇടയിൽ ബനീ സുലൈം ഏരിയയിൽ അമവി ഖലീഫയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽനിന്ന് പുറത്തെടുത്ത സ്വർണം ഉപയോഗിച്ചാണ് ദിനാർ നിർമിച്ചിരിക്കുന്നത്. അഞ്ചാം അമവി ഖലീഫ അബ്ദുൽ മലിക് ബിൻ മർവാന്റെ കാലത്താണ് 'ദിനാർ 77' എന്ന പേരിൽ അറിയപ്പെടുന്ന ഈ നാണയം അടിച്ചതെന്ന് പറയപ്പെടുന്നു. 'ദിനാർ 77' ആദ്യത്തെ ഇസ്‌ലാമിക നാണയമാണെന്നും വിദഗ്ധർ പറയുന്നു. ബൈസന്റൈൻ ഭരണകൂടത്തിൽ നിന്നുള്ള മുസ്‌ലിംകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ തുടക്കമായിരുന്നു ഇത്.