Sorry, you need to enable JavaScript to visit this website.

സൗദിയില്‍ റെയ്ഡ് തുടരുന്നു; പിടിയിലായ  വിദേശികൾ 40 ലക്ഷം കവിഞ്ഞു

റിയാദ് - രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾക്കിടെ 40,27,951 നിയമ ലംഘകർ പിടിയിലായി. 
നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബർ 14 ന് അവസാനിച്ചതിന്റെ പിറ്റേ ദിവസം മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘകർ പിടിയിലായത്. ഇക്കൂട്ടത്തിൽ 31,47,079 പേർ ഇഖാമ നിയമ ലംഘകരും 2,60,901 പേർ നുഴഞ്ഞുകയറ്റക്കാരും 6,19,971 പേർ തൊഴിൽ നിയമ ലംഘകരുമാണ്. 


 അതിർത്തികൾ വഴി സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 69,582 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇവരിൽ 45 ശതമാനം പേർ യെമനികളും 52 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച 2840 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.


 ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തതിന് 4613 വിദേശികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1635 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 1612 പേർക്കെതിരെ തത്സമയം ശിക്ഷാ നടപടികൾ സ്വീകരിച്ചു. 23 പേർക്കെതിരെ നടപടികൾ സ്വീകരിച്ചു വരികയാണ്. 


നിലവിൽ 14,935 നിയമ ലംഘകരാണ് നിയമാനുസൃത നടപടികൾ നേരിടുന്നത്. ഇവരിൽ 12,924 പേർ പുരുഷന്മാരും 2011 പേർ വനിതകളുമാണ്. 
ഇത്രയും കാലത്തിനിടെ, 10,02,302 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടുകടത്തി. 5,57,887 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 5,11,437 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിച്ചു. 6,74,607 പേർക്ക് ടിക്കറ്റ് ബുക്കിംഗ് നടപടികൾ സ്വീകരിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

Latest News