കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നും പെർഫ്യൂം ബോട്ടിലിന്റെ പുറത്ത് ഒട്ടിച്ചും കടത്തിയ 90 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിന് അടിയിൽ നിന്നാണ് രണ്ട് കിലോഗ്രാം സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തിയത്. ജീവനക്കാരെ വെച്ച് സ്വർണം പുറത്ത് കടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു. സ്വർണം എത്തിച്ച യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല.
കാസർകോട് സ്വദേശി ഇബ്രാഹിം റിയാസാണ് സ്വർണം ഷീറ്റ് രൂപത്തിലാക്കി പെർഫ്യൂം ബോട്ടിലിന്റെ പുറത്ത് ഒട്ടിച്ച് കടത്താൻ ശ്രമിച്ചത്. 267 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പിടികൂടിയ സ്വർണത്തിന് 90 ലക്ഷം രൂപ വില വരും. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.പി.മനോജ്, രഞ്ജി വില്യം, സി.സി.ഹാൻസൺ, കെ.സുധീർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.