മലപ്പുറം- വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്ക് ഒഴിവാക്കി ഹരിത നിയമാവലി പാലിച്ച ദമ്പതികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ശുചിത്വ മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നൽകുന്ന പ്രശസ്തി പത്രം മലപ്പുറം കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ ജാഫർ മലിക് ദമ്പതികൾക്കു കൈമാറി. പൊന്നാനി തഹസിൽദാർ അൻവർ സാദത്തിന്റെയും ഭാര്യ നസീമയുടെയും മക്കളുടെ വിവാഹമാണ് ഹരിത നിയമാവലി പാലിച്ചു മാതൃകയായത്. തഹസിൽദാരുടെ മകനായ മുഹമ്മദ് ഷബീർ വധു സുഹറസാനിയ, മകൾ ഫാത്തിമ ഹിബ വരൻ മുഹമ്മദ് റഹീസ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ ഇത്തരം വിവാഹങ്ങൾ ഒരു മാതൃകയാണെന്നും എല്ലാവരും ഹരിത നിയമാവലി പാലിച്ച് ആഘോഷങ്ങൾ നടത്തണമെന്നും കലക്ടർ ആവശ്യപ്പെട്ടു. ആഘോഷങ്ങൾ കഴിഞ്ഞ് മാലിന്യങ്ങൾ ജല സ്രോതസുകളിലും വഴിയരികിലും ഉപേക്ഷിക്കുന്ന പ്രവണതക്ക് ഇതുവഴി മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹ ക്ഷണം മുതൽ ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ വരെ ഹരിതമയമാക്കിയാണ് പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് തന്റെ മക്കളുടെ വിവാഹം മാതൃകാപരമാക്കിയത്. വിവാഹം ക്ഷണിക്കുന്നതിനായി പോയ രായിരത്തോളം വീടുകളിൽ പ്ലാവ്, മാവ്, നെല്ലി, ലക്ഷ്മിതരു തുടങ്ങിയവയുടെ തൈകളാണ് ഇവർ വിതരണം ചെയ്തത്. തുടർന്ന് വിവാഹ ദിനം ഭക്ഷണം വിളമ്പുന്നതിനായി പാളകൾ കൊണ്ട് നിർമിച്ച പ്ലെയ്റ്റുകളും കരിമ്പിൻ ചണ്ടി ഉപയോഗിച്ച് നിർമിച്ച ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. പ്ലെയ്റ്റുകൾ ബംഗളൂരുവിൽ നിന്നും ഗ്ലാസുകൾ ഗുജറാത്തിൽ നിന്നുമാണ് വരുത്തിയത്. കരിമ്പിൻ ചണ്ടി ഉപയോഗിച്ച് നിർമിച്ച ഗ്ലാസൊന്നിനു നാല് രൂപയോളം വില വരുമെങ്കിലും ഓരോരുത്തർക്കും കുപ്പി വെള്ളം നൽകാനുള്ള തുകയെ വരുന്നുള്ളൂവെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം. കഴിഞ്ഞ ജൂലൈ 14 നായിരുന്നു ഇവരുടെ വിവാഹം.