തിരുവനന്തപുരം- മരട് ഫ്‌ളാറ്റ് സമുച്ചയത്തില്‍ ജോണ്‍ ബ്രിട്ടാസിന് നിക്ഷേപമുണ്ടെണ്‍ന്നും ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടാനുള്ള പ്രധാന കാരണം ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലാണെന്നുമുള്ള രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. മറ്റുളവരെപ്പോലെ താനും കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. സുപ്രീംകോടതി വിധി പ്രകാരം ഫ്‌ളാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങള്‍ക്കോ ചെറുവിരല്‍ പോലും താന്‍ അനക്കിയിട്ടില്ലെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ബ്രിട്ടാസ് പറഞ്ഞു. നിപുണ്‍ ചെറിയാന്‍ എന്നയാളാണ് ബ്രിട്ടാസിനെതിരെ ആരോപണം ഉന്നയിച്ചത്. മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും എന്ന് പിണറായി വിജയന്‍ പറയുന്നത് അദ്ദേഹത്തിന്റെ ഉപദേശകനോ, ബിനാമിയോ ആയ ജോണ്‍ ബ്രിട്ടാസിന് നിയമവിരുദ്ധമായി പണിത ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിക്ഷേപം ഉള്ളതുകൊണ്‍ണ്ടാണെന്ന് നിപുണ്‍ ആരോപിക്കുന്നു. പിണറായി വിജയത്തിന്റെ ബിനാമി ആണോ ജോണ്‍ ബ്രിട്ടാസ് എന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.
ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മരടിലെ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കള്ളങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുമ്പോള്‍ യഥാര്‍ത്ഥകാര്യം സുതാര്യമായി പറയണമല്ലോ.
ദീര്‍ഘകാലം ഉത്തരേന്ത്യയില്‍ താമസിച്ചശേഷം കേരളത്തിലേക്ക് തിരികെ വന്നപ്പോള്‍, പതിമൂന്നോ പതിനാലോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എറണാകുളം മരടിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ലാറ്റ് ബുക്ക് ചെയ്തത്. റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ ഭാര്യക്കു കേരളത്തിലേക്കു സ്ഥലംമാറ്റം കിട്ടാന്‍ സാധ്യത ഉണ്ടെന്നുള്ളതും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ഉള്ളത് കൊച്ചിയില്‍ ആണെന്നതും ആയിരുന്നു പ്രധാന കാരണം. ലഭ്യത കൂടുതല്‍ ഉള്ളത് കൊണ്ടായിരിക്കാം മറ്റ് ചെറു പട്ടണങ്ങളെക്കാള്‍ വില കുറവായിരുന്നു എറണാകുളത്ത്, 20-2 ലക്ഷം രൂപക്ക് തെറ്റില്ലാത്ത ഫ്‌ലാറ്റുകള്‍ ലഭിച്ചിരുന്നു. 1400 ചതുരശ്രയടി കാര്‍പെറ്റ് ഏരിയ ഉള്ള, രണ്ടു ചെറിയ ബെഡ്‌റൂമും ഒരു സ്റ്റഡിയും ഉള്ള സാധാരണ ഫ്‌ളറ്റ് ആണ് ഞങ്ങള്‍ ബുക്ക് ചെയ്തത്. ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവ അടുത്തുള്ളതും ഹൈവേയിലേക്ക് എളുപ്പത്തില്‍ ഇറങ്ങാന്‍ കഴിയുന്നതുമായ സ്ഥലമെന്ന പരിഗണയായിരുന്നു ഞങ്ങളുടെ മനസ്സില്‍.
ഉത്തരേന്ത്യയില്‍ നല്ലൊരു കാലം ചിലവഴിച്ച എനിക്കും കുടുംബത്തിനും കേരളത്തിലെ സംവിധാനങ്ങളെ
കുറിച്ച് ബാഹ്യ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാ പെര്‍മിറ്റുകളുമുള്ള, സര്‍വോപരി ബാങ്കിന്റെ അപ്രൂവലുമുള്ള, പ്രൊജക്റ്റ് ആണ് എന്നതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ഫ്‌ലാറ്റ് വിലയുടെ 80 % ഫെഡറല്‍ ബാങ്കിന്റെ പനങ്ങാട് ശാഖയില്‍ നിന്ന്, എന്റെയും കേന്ദ്രഗവണ്മെന്റില്‍ ക്ലാസ്1 ഓഫീസര്‍ ആയ എന്റെ ഭാര്യയുടെയും ശമ്പള സ്ലിപ്പുകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കുകയും ചെയ്തു. 12 വര്‍ഷത്തിലേറെയുള്ള അടവിനു ശേഷം കഴിഞ്ഞ വര്‍ഷമോ മറ്റോ ആണ് ഈ ലോണ്‍ അടഞ്ഞു തീര്‍ന്നത്.
മരടിലെ ഫ്‌ലാറ്റില്‍ നിക്ഷേപിച്ച ശരാശരി വിദേശ ഇന്ത്യക്കാര്‍ പണം മുടക്കാന്‍ ധൈര്യം കാണിച്ചതും മേല്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം. എല്ലാ അനുമതികളും, പ്രത്യേകിച്ച്, ധനകാര്യ സ്ഥാപനങ്ങളുടെ എല്ലാത്തരം നിയമ പരിശോധനകളും കഴിഞ്ഞുള്ള പ്രോജെക്ടില്‍, നിക്ഷേപിക്കുന്നതില്‍ സാധാരണ ആരും അപകടം മണക്കില്ലല്ലോ?
റെജിസ്‌ട്രേഷനും ബില്‍ഡിംഗ് നമ്പറുമൊക്കെ ലഭിച്ച് കെട്ടിടനികുതി നല്‍കിയ ഫ്‌ളാറ്റിനെക്കുറിച്ച് മറ്റുള്ളവരെപ്പോലെ എനിക്കും ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കുടുംബാഗങ്ങള്‍ ഈ ഫ്‌ലാറ്റില്‍ കുറച്ചുകാലം താമസിച്ചു.പിന്നീട് ലേക് ഷോറില്‍ ചികിത്സയില്‍ കഴിഞ്ഞ ഒന്നുരണ്ടുപേര്‍ താമസിച്ചു. ഒടുവില്‍ ചെറിയ വാടകക്ക് ഈ ഫ്‌ലാറ്റ് നല്‍കിയപ്പോള്‍ അതില്‍ നിന്നും കിട്ടിയ വരുമാനം എന്റെ ഭാര്യാപിതാവിന്റെ അര്‍ബുദചികിത്സക്ക് വേണ്ടിയാണു മുടക്കുന്നതെങ്കിലും ആദായനികുതി റിട്ടേണില്‍ കൃത്യമായി കാണിക്കുകയും ചെയ്തു.
മറ്റുളവരെപ്പോലെ ഞാനും കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞത് . സുപ്രീംകോടതി വിധി പ്രകാരം ഫ്‌ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങള്‍ക്കോ ചെറുവിരല്‍ പോലും ഞാന്‍ അനക്കിയിട്ടില്ല.( അതിനുള്ള കഴിവ് എനിക്കുണ്ട് എന്ന വിശ്വാസം എനിക്കില്ല). ഇനി ഉണ്ടെന്ന് വാശി പിടിക്കുന്നവരോട് ചോദിക്കട്ടെ.. അങ്ങിനെ ആയിരുന്നെങ്കില്‍ അതിനുള്ള അവസരം രണ്ടു തവണ ഉണ്ടായിരുന്നല്ലോ : സംസ്ഥാനഗവണ്‍•െന്റിന്റെ അധികാര പരിധിയിലുള്ള തീരദേശ മാനേജ്മന്റ് അതോറിറ്റി ഫ്‌ലാറ്റ് പൊളിക്കണമെന്ന രീതിയില്‍ ആവശ്യപ്പെട്ടപ്പോഴും സുപ്രീംകോടതി നിയോഗിച്ച, കേരളഗവണ്‍മെന്റിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ സമിതി, ഫഌറ്റിനെതിരെ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും!
എന്നെപോലെ ഇരയായവര്‍ ആണ് എറിയ പങ്കും. കേരളം ആദരിക്കുന്ന ഗംഗാധരനെ പോലുള്ളവര്‍ എന്തെങ്കിലും ദുരുദ്ദേശത്തോടെ ഇവിടെ ഫ്‌ലാറ്റ് വാങ്ങുമെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?
അനുമതികളും ബാങ്ക് അപ്രൂവലുകളും ഉള്ള ഫ്‌ലാറ്റ് ആയിരുന്നെങ്കിലും ഒരു ചങ്ങലവെച്ച് അളക്കുകയും ഇഞദ നിയമം ( അന്ന് ആ നിയമം എന്താണെന്നു അറിയാവുന്നവര്‍ എത്ര പേര്‍ എന്നത് മറ്റൊരു കാര്യം) അരിച്ചു പെറുക്കി പരിശോധിക്കാതിരുന്നതും നിയമജ്ഞരുടെ സഹായത്തോടെ എല്ലാകാര്യങ്ങളും ഇഴകീറി നോക്കാതിരുന്നതും എന്റെ ബുദ്ധിമോശമാണ്.ശരാശരി ഫ്‌ലാറ്റ് ഉടമകള്‍ക്ക് സംഭവിച്ചതും ഈ ബുദ്ധിമോശം തന്നെ!! ഇങ്ങിനെ ഫ്‌ലാറ്റ് വാങ്ങുന്നവരെ ഞാന്‍ അപൂര്‍വമായി പോലും കണ്ടിട്ടില്ല എന്നത് മറ്റൊരു കാര്യം !
അപ്പാര്‍ട്ട്‌മെന്റ് സൊസൈറ്റിയില്‍ സജീവ അംഗത്വവും കൃത്യമായി മെയിന്റനന്‍സ് അടക്കുകയും ചെയ്യുന്ന ഞാന്‍ ഫ്‌ലാറ്റ് മറ്റാരുടെയോ തലയില്‍ വെച്ച് ഊരി എന്ന് പ്രചരിപ്പിക്കുന്നവരെ ഒക്കെ എന്ത് ചെയ്യണം? രാഷ്ട്രീയ എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ ഗോദയില്‍ വന്നു മുട്ട്. അല്ലാതെ തറ വേലയില്‍ അഭിരമിച്ചു സ്വന്തം സംസ്‌ക്കാരം പുറത്തു വിടാതെ..നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. പക്ഷെ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് (20 ലക്ഷം പേര്‍) തൊഴില്‍ കൊടുക്കുന്ന മേഖല ആണ് നിര്‍മാണ രംഗം. എന്‍ആര്‍കെ നിക്ഷേപം ആണ് ഈ മേഖലയുടെ ജീവന്‍ നില നിര്‍ത്തുന്നത്. മരട് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ എത്ര പേര്‍ ഇനി നിക്ഷേപം നടത്താന്‍ രംഗത്ത് വരുമെന്ന ചോദ്യം അവഗണിക്കേണ്ട ഒന്നല്ല. വിശ്വാസ പ്രതിസന്ധിയുടെ ഈ മേഖലയെ ശുദ്ധീകരിക്കാന്‍ മരട് ഫ്‌ലാറ്റുകളുടെ ധൂളികള്‍ക്ക് കഴിയുമെങ്കില്‍ വ്യക്തിപരമായ നഷ്ടം നോക്കാതെ അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
നിയമം അതിന്റെ വഴിക്കു പോകട്ടെ. (പക്ഷെ മറ്റ് ചില കെട്ടിടങ്ങളുടെ കാര്യത്തില്‍ അത് വളഞ്ഞു സഞ്ചരിച്ചു എന്നത് മറ്റൊരു കാര്യം ). പൊളിക്കണം എന്നതാണ് തീരുമാനമെങ്കില്‍ ഫ്‌ലാറ്റ് പൊളിക്കട്ടെ.
പൊളിക്കുന്ന പക്ഷം കേരളസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ എനിക്കു താല്പര്യമില്ല. എന്നാല്‍ കബളിപ്പിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍, ഒരു ഇര എന്ന നിലക്ക്, എന്നെ വഞ്ചിച്ച ബില്‍ഡര്‍ക്കും അതിനു കൂട്ടുനിന്ന അധികൃതര്‍ക്കും ഒരു വ്യാഴവട്ടകാലത്തിലേറെ പലിശയും വായ്പാ മുതലും തിരിച്ചു വാങ്ങിയ ബാങ്കിനുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ഞാന്‍ നിലനിര്‍ത്തും.
കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവരെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പോസ്റ്റ്. എന്റെ രാഷ്ട്രീയ നിലപാടിനെ മുന്‍നിര്‍ത്തി അപവാദം ചൊരിയാന്‍ ശ്രമിക്കുന്നവരോട് പ്രതികരിച്ച് എന്റെ സമയം കളയുവാനോ അവരുടെ സംസ്‌കാരത്തിലേക്ക് താഴാനോ ഞാന്‍ ഒരുക്കമല്ല എന്ന് കൂടി അറിയിക്കുന്നു.