Sorry, you need to enable JavaScript to visit this website.

മലബാറിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം; കൂടംകുളം വൈദ്യുതി ഇന്നു മുതൽ 

പത്തനംതിട്ട - മലബാറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്ത കൂടംകുളം പദ്ധതി കമ്മീഷൻ ചെയ്യുന്നു. 
തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ കൂടംകുളത്തുള്ള ആണവ വൈദ്യുതി നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് ഇന്നു മുതൽ മലബാറിന് മുതൽക്കൂട്ടാവുക. 
2003 ലാണ് പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയത്. കൂടംകുളത്തു നിന്നും തെങ്കാശി, ചെങ്കോട്ട, ആര്യങ്കാവ്, തെൻമല വഴി ഇടമൺ സബ് സ്‌റ്റേഷനിലെത്തിക്കുന്നതു വരെ ഈ പദ്ധതിക്ക് എതിർപ്പില്ലായിരുന്നു. എന്നാൽ ഇടമൺ മുതൽ തൃശൂർ മാടക്കത്തറ സബ്‌സ്‌റ്റേഷൻ വരെ ലൈൻ വലിക്കുന്നതിനെതിരെ വൻ പ്രക്ഷോഭം നടന്നു. ഇതിനെ അതിജീവിച്ചാണ് പവർഗ്രിഡ് കോർപറേഷൻ വൈദ്യുതി ലൈൻ കമ്മീഷൻ ചെയ്യുന്നത്. കേരളത്തിൽ ലൈൻ കടന്നു പോകുന്നത് പത്തനാപുരം, കോന്നി, റാന്നി, മല്ലപ്പള്ളി, അയർക്കുന്നം, ഏറ്റുമാനൂർ, കുറവിലങ്ങാട്, പിറവം, എറണാകുളം, തിരുവാണിയൂർ, കുന്നത്തുനാട് വഴിയാണ്.
ഈ പ്രദേശങ്ങളിലുള്ളവർക്ക് പവർഗ്രിഡ് കോർപറേഷൻ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു.
440 കെ.വി ലൈനാണ് ഈ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നത്. നാലു ലക്ഷം വോൾട്ട് ഊർജമാവും കടത്തിവിടുക. അതിനാൽ ലൈനിൽ നിന്നും എട്ട് മീറ്റർ ദൂരത്തേക്ക് ആളുകൾ പ്രവേശിക്കരുത് എന്ന് കോർപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടംകുളത്ത് ആണവ നിലയത്തിനെതിരെ നടന്ന സമരത്തിന് വി.എസ് അച്യുതാനന്ദൻ അടക്കമുള്ളവർ പിന്തുണ നൽകിയിരുന്നു. കേരളത്തിലും സമാന സമരങ്ങൾ നടന്നെങ്കിലും പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പവർഗ്രിഡ് കോർപറേഷനും സംസ്ഥാന സർക്കാരും ഉറച്ചു നിന്നതോടെയാണ് പണി വേഗത്തിലായത്. ടവറിനായി വസ്തു ഏറ്റെടുത്ത എല്ലാവർക്കും ഇതിനകം തന്നെ നഷ്ടപരിഹാരമായി പണം നൽകിക്കഴിഞ്ഞു. 
മലബാറിന്റെ വെളിച്ച വിപ്ലവത്തിന് പുതിയ ഒരു യുഗമാണ് പിറക്കുക. നിലവിൽ മലബാറിൽ വോൾട്ടേജ് ക്ഷാമം വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിനാണ് അറുതി വരിക.

Latest News