മദീന - വാഹനാപകടത്തിൽ മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് അനാഥരായി മാറിയ യെമനി കുട്ടികൾക്ക് സ്വന്തം വീട്ടിൽ ആതിഥ്യം നൽകിയ അൽഹിംന ആശുപത്രി മേധാവി മർസൂഖ് അൽമുതൈരിക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. മദീന പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. അബ്ദുൽഹമീദ് അൽസുബ്ഹി അൽഹിംന ആശുപത്രി മേധാവിക്ക് പ്രശംസാപത്രം സമ്മാനിച്ചു. കഴിഞ്ഞ മാസാവസാനമാണ് ഏഴംഗ യെമനി കുടുംബം സഞ്ചരിച്ച കാർ മക്ക-മദീന എക്‌സ്പ്രസ്‌വേയിൽ സിതാറയിൽ അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവറും ഭാര്യയും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ മൂന്നു കുട്ടികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സ്ഥലത്തു നിന്ന് അഞ്ചു കുട്ടികളെയും ആംബുലൻസുകളിൽ അൽഹിംന ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിൽ ഏഴും പന്ത്രണ്ടും വയസ്സ് വീതം പ്രായമുള്ള പെൺകുട്ടികൾക്കും മുലകുടി പ്രായത്തിലുള്ള ആൺകുട്ടിക്കും കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ലെന്ന് വ്യക്തമായി.
അപ്രതീക്ഷിതമായി മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായി ആശുപത്രിയിൽ പകച്ചുനിന്ന കുട്ടികളുടെ മാനസികാഘാതം ലഘൂകരിക്കുന്നതിന് ശ്രമിച്ച് അൽഹിംന ആശുപത്രി മേധാവി മൂവരെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജിദ്ദയിൽ നിന്ന് മറ്റു ബന്ധുക്കൾ എത്തിയാണ് കുട്ടികളെ പിന്നീട് സ്വീകരിച്ചത്.