മലപ്പുറം - കനത്ത മഴയിൽ ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളിൽ ഭക്ഷണ പൊതികളുമായി എയർഫോഴ്സിന്റെ ഹെലികോപ്റ്ററിറങ്ങി. മലപ്പുറം എം.എസ്.പി മൈതാനത്തുനിന്ന് രാവിലെ പുറപ്പെട്ട എയർഫോഴ്‌സ് സംഘം നിലമ്പൂരിലെ കവളപ്പാറയും ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്ന എടക്കര മുണ്ടേരിയിയിൽ അടക്കമുള്ള പ്രദേശങ്ങളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ശേഖരിച്ച അവശ്യ സാധനങ്ങളിൽനിന്ന് കുപ്പി വെള്ളവും അത്യാവശ്യ ഭക്ഷണ സാധനങ്ങളും അടങ്ങുന്ന 1000 പാക്കറ്റുകളാണ് വിതരണം ചെയ്തത്. കാലാവസ്ഥ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ വിതരണം സുഗമമായി നടന്നു. ചെളിയിലും വെള്ളത്തിലും വീണാലും കേടുവരാത്ത രീതിയിലായിരുന്നു സാധനങ്ങൾ പാക്ക് ചെയ്തിരുന്നത്.
ജില്ലാ കലക്ടർ ജാഫർ മലിക്, അസിസ്റ്റന്റ് കലക്ടർ രാജീവ് കുമാർ ചൗധരി, ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണ പൊതികൾ തയാറാക്കിയത്. നിലമ്പൂരിലെ ആദിവാസി കോളനികളിൽ ഒട്ടേറെ കുടുംബങ്ങളാണ് ചാലിയാറിനക്കരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒറ്റപ്പെട്ടു പോയത്.
ചാലിയാറിലെ ഒഴുക്കു കാരണം എൻ.ആർ.ഡി.എഫ് സംഘത്തിന് അവരെ ഇക്കരെ എത്തിക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് കയർ മാർഗം ചാക്കിൽ കെട്ടിയായിരുന്നു ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്തത്. തുടർന്നാണ് ജില്ലാ കലക്ടറുടെ അഭ്യർഥന പ്രകാരം ഹെലികോപ്റ്റർ വഴി ഭക്ഷണം വിതരണം ചെയ്തത്.നിലമ്പൂരിലെ മലയോര പ്രദേശമായ തണ്ടക്കല്ല് കോളനിയിൽ എയർഫോഴ്‌സ് സംഘം ഭക്ഷണ കിറ്റ് നൽകുന്നു.