കൊച്ചി - ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഇരുമ്പനം ഗോഡൗണിൽ നിന്നുള്ള ഇന്ധന നീക്കം നിലച്ചതിൽ ജില്ലാ ഭരണകൂടം നടത്തിയ ചർച്ച പരാജയപ്പെട്ടു. തർക്കവുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പരാജയപ്പെട്ടത്. എച്ച്.പി.സിയും കോൺട്രാക്ടർമാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള തർക്കത്തിൽ ജില്ലാ കലക്ടർ മുന്നോട്ടുവെച്ച പ്രായോഗിക നിർദേശങ്ങൾ ഇരുകൂട്ടരും അംഗീകരിക്കാൻ തയാറായില്ല. ക്രമസമാധാന പ്രശ്നത്തിൽ മാത്രമേ ഇടപെടാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയ കലക്ടർ കരാറുകളിലെ അപാകതകൾ കരാറിൽ ഒപ്പിട്ടവർ തന്നെ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി.
കൺസോർഷ്യത്തിൽ വരുന്ന ഡീലർമാർക്ക് ക്യൂ ഒഴിവാക്കി പെട്രോൾ നിറച്ച് പോകാൻ സാധിക്കുന്ന വിധമാണ് കരാർ. ഈ സാഹചര്യത്തിൽ കോൺട്രാക്ട് തൊഴിലാളികൾക്ക് ലോഡ് കുറയുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. മുൻപ് 520 ഡീലർമാർക്കും കോൺട്രാക്ട് തൊഴിലാളികളുടെ വാഹനങ്ങളാണ് പെട്രോൾ വിതരണം ചെയ്തിരുന്നത്.
ഇപ്രാവശ്യം മുതൽ 160 ഡീലർമാർക്ക് കൺസോർഷ്യം നേരിട്ട് വിതരണം ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഇത് കോൺട്രാക്ട് വിതരണക്കാരുടെ നിലനിൽപിനെ ബാധിക്കുന്ന വിധത്തിലായി. എഗ്രിമെന്റ് ചെയ്ത കോൺട്രാക്ട് വാഹനം ക്യൂവിൽ നിന്നാൽ മാത്രമേ പെട്രോൾ അനുവദിക്കുകയുള്ളൂ.
ഒരു ദിവസം കാത്ത് നിന്നാൽ മാത്രം ഒരു ലോഡ് ലഭിക്കുന്ന സാഹചര്യം കോൺട്രാക്ട് വാഹനങ്ങൾക്ക് ഉണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണം.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, അസിസ്റ്റന്റ് ലേബർ കമ്മീഷണർ, അസിസ്റ്റന്റ് റീജനൽ ലേബർ കമ്മീഷണർ, ജില്ലാ ലേബർ ഓഫീസർ, ഇരുമ്പനം സർക്കിൾ ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.
160 ലോഡ് കൺസോർഷ്യം എടുക്കുമ്പോൾ 100 ലോഡ് കോൺട്രാക്ട് വണ്ടികൾക്ക് അനുവദിക്കുക എന്നതായിരുന്നു കലക്ടർ മുന്നോട്ട വെച്ച നിർദേശം. ഈ നിർദേശത്തെ കോൺട്രാക്ട് യൂനിയൻ പ്രതിനിധികൾ തന്നെ ആദ്യം എതിർത്തു. മുൻപ് നിലനിന്നിരുന്ന രീതിയിൽ കോൺട്രാക്ടർമാർ മാത്രം വിതരണം ചെയ്യുന്ന രീതി പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് കലക്ടർ ചർച്ചയിൽ നിന്ന് പിന്മാറിയത്.
ജില്ലാ ഭരണകൂടം ഭാഗമല്ലാത്ത വിഷയത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയും വിതരണക്കാരും തമ്മിലുള്ള വ്യവസ്ഥകളിലെ പ്രശ്നം എന്ന നിലയ്ക്ക് ജില്ലാ ഭരണകൂടം തർക്കത്തിൽ ഇടപെടുന്നില്ല.
കൺസോർഷ്യത്തെ ഉൾപ്പെടുത്തും എന്ന വ്യവസ്ഥയോടെയാണ് ടെണ്ടറിൽ ഇരുകൂട്ടരും ഒപ്പിട്ടിരിക്കുന്നത്. അംഗീകരിച്ച ടെണ്ടറിനെ തന്നെയാണ് കോൺട്രാക്ടേഴ്സ് യൂനിയൻ ഇപ്പോൾ എതിർക്കുന്നത്. കൺസോർഷ്യത്തിന് പുറമെ വരുന്ന 264 ലോഡ് കൈമാറുന്നതിനാണ് ടെണ്ടർ. ഒരു ദിവസം വിതരണ കേന്ദ്രത്തിൽ നിന്ന് ആകെ പോകുന്നതും 264 ലോഡാണ്.