മക്ക- ഹജ്ജിനെത്തിയ ഇറാൻ തീർത്ഥാടകന്റെ ബ്രെയിൻ ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത് സൗദി ഡോക്ടർ സംഘം. ബ്രെയിൻ ട്യൂമറിനെ തുടർന്ന് കാഴ്ച ശക്തി പോലും നഷ്ടമായ ഇറാൻ തീർത്ഥാടകൻ മുഹ്‌ദി മുഈനിന്റെ തലയിലെ ട്യൂമർ ആണ് സൗദി ഡോക്ടർ സംഘം വിജയകമായി നീക്കം ചെയ്‌തത്. ശസ്‌ത്രക്രിയക്ക് ശേഷം തീർത്ഥാടകന്റെ കാഴ്ച്ച ശക്തിയും തിരിച്ചു കിട്ടിയിട്ടുണ്ട്. മക്ക കിംഗ് അബ്ദുള്ളമെഡിക്കൽ സിറ്റിയിലെ ഒരു സംഘം ഡോക്ടർമാരാണ് വ്യജയകരമായി ശസ്‌ത്രക്രിയ പൂർത്തീകരിച്ചത്.
തീർത്ഥാടകന്റെ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ ട്യൂമർ ബാധിച്ചതോടെയാണ് കാഴ്ച ശക്തിക്ക് ക്ഷയം സംഭവിച്ചത്. അതിശക്തമായ തലവേദനയും ഇദ്ദേഹം നേരിട്ടിരുന്നു. തുടർന്ന് ഇത് അസഹ്യമായതോടെയാണ് അടിയന്തിര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്ന വേളയിൽ ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് പാടെ അടഞ്ഞ സ്ഥിതിയിലായിരുന്നു. ട്യൂമർ ബാധിച്ചതിനെ തുടർന്നാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നതെന്നു ശസ്ത്രക്രിയ സംഘത്തിലെ ഡോ: സുൽത്താൻ അൽ സയറാനി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മൂന്ന് ദിവസത്തെ പരിശോധനകൾക്കും റെസ്റ്റുകൾക്കും ശേഷമാണു ട്യൂമർ നീക്കം ചെയ്യാൻ ഡോക്ടർമാർ ഒരുങ്ങിയത്. ഭാര്യക്കും സഹോദരിക്കുമൊപ്പമെത്തിയ മുഈൻ ആദ്യം ഇക്കാര്യത്തിൽ മടി കാണിച്ചെങ്കിലും പിന്നീട് സൗദി ഡോക്ടർമാരെ വിശ്വാസത്തിലെടുക്കുകയും ഇവിടെ വെച്ച് തന്നെ ശസ്‌ത്രക്രിയക്ക് സമ്മതിക്കുകയുമായിരുന്നുവന്നു ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ: കമാൽ നാഥർ പറഞ്ഞു.