കൊച്ചി- സി.പി.ഐയുടെ ചരിത്രം സമരത്തിന്റെതാണെന്നും എന്തൊക്കെ നേരിടേണ്ടി വന്നാലും ഭയന്നോടില്ലെന്നും പോലീസ് നടപടിയിൽ പരിക്കേറ്റ എൽദോ എബ്രഹാം എം.എൽ.എ. സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്റെ അളവെടുക്കുന്നവർ ലാത്തിയുടെ തുമ്പു കണ്ടാൽ ഭയന്ന് ഓടുന്നവരാണെന്നും എം.എൽ.എ പരിഹസിച്ചു.
ഇന്നലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന സമരം തികച്ചും സമാധാനപരമായിരുന്നു. പ്രവർത്തന സ്വാതന്ത്യം നിഷേധിക്കാൻ ആർക്കും അവകാശമില്ല. പ്രകോപനം ഒന്നും ഇല്ലാതെ പോലീസിന്റെ ക്രൂര മർദ്ദനത്തിന് സഖാക്കൾ ഇരയായി. പ്രവർത്തകർ പോലീസ് ബാരിക്കേഡ് തള്ളി നീക്കി എന്നതിന് അപ്പുറത്ത് മറ്റൊന്നും ഉണ്ടായില്ല. ജലപീരങ്കി പ്രയോഗിച്ച ശേഷം പോലീസ് തങ്ങളുടെ സിദ്ദിച്ച പരിശീലന മുറ സഖാക്കളുടെ ദേഹത്ത് പ്രയോഗിച്ചു. സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞിരുന്ന് തയ്യാറാക്കുന്ന ഒളിയമ്പുകളിൽ ഞങ്ങൾ തളരില്ല.
സി.പി.ഐ.യുടെ വ്യക്തിത്വത്തെ ആര് ചോദ്യം ചെയ്താലും ഞങ്ങൾ നേരിടും. ഞങ്ങളുടെ ചരിത്രം സമരങ്ങളുടേതാണ്. പൂർവ്വികർ കാണിച്ച് നൽകിയ വഴിയെ സഞ്ചരിക്കും. ലാത്തിയും ,ഗ്രനേഡും, തോക്കും ഞങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. ഭയന്ന് ഓടുക ഞങ്ങളുടെ ശീലമല്ല. വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതൽ
കഴിഞ്ഞ 25 വർഷക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ നടത്തിയ തീഷ്ണമായ സമരങ്ങൾ എത്രയോ ആണ്. പോലീസിനെ നിലയ്ക്കു നിർത്തേണ്ട സമയം അതിക്രമിച്ചു. ശരിക്ക് വേണ്ടിയുള്ളേ പോരാട്ടം ഇനിയും ഞങ്ങൾ തുടരുമെന്നും എൽദോ എബ്രഹാം വ്യക്തമാക്കി.