Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോഴിമുട്ട വില കൂടും

റിയാദ് - മുട്ടയുടെ ഇറക്കുമതി തീരുവ 20 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തുന്നതിനെ കുറിച്ച് പഠനം നടത്തുന്നതായി പൗൾട്രി ഫാം സഹകരണ സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അൽഹമൂദി വെളിപ്പെടുത്തി. ആവശ്യത്തിലധികം മുട്ട വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പശ്ചാത്തലത്തിൽ മുട്ട ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന സൗദി കർഷകർക്ക് സംരക്ഷണം നൽകുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് പൗൾട്രി ഫാം സഹകരണ സൊസൈറ്റി അംഗങ്ങൾ വൈകാതെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായും വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായും കൂടിക്കാഴ്ചകൾ നടത്തും. 
മുട്ടയുടെ ഇറക്കുമതി തീരുവ വർധന അംഗീകരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുകൂല തീരുമാനം നേടിയെടുക്കുന്നതിനാണ് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ ദേശീയ കാർഷിക കമ്മിറ്റിയും മുട്ട ഉൽപാദക സൊസൈറ്റിയും ശ്രമിക്കുന്നത്. പ്രാദേശിക വിപണിയിൽ മുട്ട വിലക്ക് പരമാവധി പരിധി നിശ്ചയിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് മുട്ട ഉൽപാദക സൊസൈറ്റിയോട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
 ചില വ്യാപാര കേന്ദ്രങ്ങളിൽ ഒരു ട്രേ മുട്ട ഇപ്പോഴും പത്തു റിയാലിനാണ് വിൽക്കുന്നത്. ഒരു കാർട്ടൺ മുട്ട 50 മുതൽ 60 റിയാൽ വരെ നിരക്കിലാണ് ഫാമുകൾ വിൽക്കുന്നത്. ഒരു കാർട്ടൺ മുട്ടയുടെ വില 140 റിയാലായി നിശ്ചയിക്കണമെന്ന് മുട്ട ഉൽപാദക സൊസൈറ്റി നിർദേശിച്ചിട്ടുണ്ടെന്നും ഖാലിദ് അൽഹമൂദി പറഞ്ഞു. പ്രാദേശിക മുട്ട ഉൽപാദകരെ ദോഷകരമായി ബാധിക്കാതിരിക്കാൻ ഭാവിയിൽ മുട്ട ഇറക്കുമതി ചുമതല പൗൾട്രി ഫാം സഹകരണ സൊസൈറ്റിയെ ഏൽപിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുമെന്ന് സൊസൈറ്റി അംഗം അയ്മൻ അൽറശീദ് പറഞ്ഞു. 
ഇരുപതു ശതമാനം വരെ ലാഭം ലഭിക്കുന്നതിന് ഒരു കാർട്ടൺ മുട്ടക്ക് 140 മുതൽ 145 റിയാൽ വരെയാണ് അനുയോജ്യമായ വിലയെന്നും അയ്മൻ അൽറശീദ് പറഞ്ഞു. 

Latest News