Sorry, you need to enable JavaScript to visit this website.

നെസ്മ എയർലൈൻസ് ആഭ്യന്തര സർവീസുകൾ നിർത്തി

റിയാദ് - സ്വകാര്യ വിമാന കമ്പനിയായ നെസ്മ എയർലൈൻസ് ആഭ്യന്തര സർവീസുകൾ നിർത്തി. ഇന്നലെ മുതലാണ് കമ്പനി ആഭ്യന്തര സർവീസുകൾ നിർത്തിവെച്ചത്. സമീപ കാലത്ത് ചില നഗരങ്ങളിലേക്കുള്ള സർവീസുകൾ കമ്പനി വെട്ടിക്കുറച്ചിരുന്നു. ഇതോടൊപ്പം മറ്റു ചില നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈജിപ്തിനും സൗദി അറേബ്യക്കുമിടയിൽ മാത്രമാണ് കമ്പനി സർവീസ് നടത്തുന്നത്. 
ഹായിൽ എയർപോർട്ട് ആസ്ഥാനമായി 33 മാസം മുമ്പാണ് നെസ്മ എയർലൈൻസ് സർവീസുകൾ ആരംഭിച്ചത്. ഹായിലിൽനിന്ന് ഖുറയ്യാത്ത്, സകാക്ക, തബൂക്ക്, അറാർ, തുറൈഫ്, റഫ്ഹാ, ഖൈസൂമ എന്നീ ഉത്തര സൗദി നഗരങ്ങളിലേക്കും മദീനയിലേക്കും അൽഖസീമിലേക്കുമാണ് നെസ്മ സർവീസുകൾ നടത്തിയിരുന്നത്. എ.ടി.ആർ 27-600 ഇനത്തിൽപെട്ട വിമാനങ്ങളാണ് അവർ സർവീസുകൾക്ക് ഉപയോഗിച്ചിരുന്നത്. പ്രതിവാരം 175 ഓളം സർവീസുകളാണ് കമ്പനി നടത്തിയിരുന്നത്. യാത്രക്കാർ കുറഞ്ഞതും തുടർച്ചയായി ഭീമമായ നഷ്ടം നേരിട്ടതുമാണ് സർവീസുകൾ നിർത്തിവെക്കുന്നതിന് കമ്പനിയെ പ്രേരിപ്പിച്ചത്.
അടുത്തിടെ നെസ്മ എയർലൈൻസ് ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 50 ശതമാനം വരെ  ഉയർത്തിയിരുന്നു. സർവീസുകൾ നിർത്തിയതോടെ വിമാനങ്ങൾ മറ്റു കമ്പനികൾക്ക് നെസ്മ എയർലൈൻസ് വാടകക്ക് നൽകുമെന്നാണ് കരുതുന്നത്. സൗദിയിൽ ആദ്യമായി ഒരു വനിതാ പൈലറ്റിന് നിയമനം നൽകി നെസ്മ എയർലൈൻസ് ചരിത്രം കുറിച്ചിരുന്നു. സൗദി യുവതി യാസ്മിൻ അൽമൈമിയെയാണ് കമ്പനി കോ-പൈലറ്റ് ആയി നിയമിച്ചത്.

Latest News