Sorry, you need to enable JavaScript to visit this website.

ഇറാഖ് ജയിലിൽനിന്ന് വിട്ടയച്ച സൗദി പൗരൻ തിരിച്ചെത്തി

റിയാദ് - ഇറാഖ് ജയിലിൽനിന്ന് വിട്ടയച്ച സൗദി പൗരൻ നാസിർ മശ്ഹൂർ അൽറുവൈലി സ്വദേശത്ത് തിരിച്ചെത്തി. 23 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് നാസിറിനെ ഇറാഖ് അധികൃതർ വിട്ടയച്ചത്. ഇറാഖിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ സൗദി പൗരനാണ് നാസിർ അൽറുവൈലി. 
നാസിറിനെ ഇറാഖ് അധികൃതർ വിട്ടയച്ച കാര്യം ബഗ്ദാദിലെ സൗദി അംബാസഡർ അബ്ദുൽ അസീസ് അൽശമ്മരി കുടുംബത്തെ ഫോണിൽ അറിയിച്ചിരുന്നു. ഇന്നലെ പുലർച്ചെ നാസിർ അൽറുവൈലി തലസ്ഥാന നഗരിയിലെത്തിയതായി സഹോദരൻ നുവൈസിർ അൽറുവൈലി പറഞ്ഞു.
ബന്ധുക്കളെ സന്ദർശിക്കുന്നതിന് 1995 ൽ ഇറാഖിലെത്തിയ നാസിർ അൽറുവൈലിയെ തട്ടിപ്പ് കേസിൽ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. എട്ടു വർഷത്തിനു ശേഷം 2003 ൽ ഇറാഖ് പ്രസിഡന്റ് പ്രഖ്യാപിച്ച പൊതുമാപ്പിൽ നാസിർ അൽറുവൈലി ജയിൽ മോചിതനായി. ജയിലിൽനിന്ന് പുറത്തിറങ്ങി സ്വദേശത്തേക്കുള്ള മടക്കയാത്രക്കിടെ ഇറാഖിൽ പോരടിക്കുന്ന വിദേശ പോരാളിയാണെന്ന് ആരോപിച്ച് നാസിർ അൽറുവൈലിയെ സായുധ മിലീഷ്യകൾ പിടികൂടി. അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ജയിലിലാണ് നാസിർ അൽറുവൈലിയെ പിന്നീട് അടച്ചത്. ഏറെ കുപ്രസിദ്ധമായ അബൂഗുറൈബ് ജയിലിൽ വ്യാജ ആരോപണങ്ങളുടെ പേരിൽ കടുത്ത പീഡനങ്ങൾക്ക് നാസിർ അൽറുവൈലി വിധേയനായിരുന്നു. സൗദി ഭരണകൂടം നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് നാസിർ അൽറുവൈലിയെ ഇറാഖ് അധികൃതർ കഴിഞ്ഞ ദിവസം വിട്ടയച്ചതെന്ന് സഹോദരൻ നുവൈസിർ അൽറുവൈലി പറഞ്ഞു.


 

Latest News