സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ പുസ്തകങ്ങൾ നിരവധി പ്രസിദ്ധീകരിക്കുന്ന കേരളത്തിൽ മൃഗങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വളരെ കുറവാണ്. മൃഗങ്ങളെ സുഹൃത്തുക്കളായി കാണുന്ന മനോഭാവം ഇനിയും നമുക്കില്ല എന്നതു തന്നെയാണ് പ്രധാന കാരണം. നമ്മുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയും ചെയ്യുന്ന സ്ഥിരം ശൈലിയാണ് മൃഗങ്ങളോടും നാം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയിൽ വെച്ച് പ്രകാശനം ചെയ്ത, വെറ്ററിനറി കോളേജ് അധ്യാപകനായ ഡോ എം കെ നാരായണന്റെ 'നായ മനുഷ്യരോടൊപ്പം സഞ്ചരിക്കുന്ന ജീവി' എന്ന പുസ്തകം പ്രസക്തമാകുന്നത്.
ഏതാനും വർഷം മുമ്പ് തെരുവുനായ്ക്കളെ കൂട്ടത്തോടെ തല്ലിക്കൊല്ലുന്ന ഒരു സാഹചര്യം ഉടലെടുക്കുകയും മൃഗസ്‌നേഹികളെ രൂക്ഷമായി അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അദ്ദേഹം ഈ രംഗത്ത് കൂടുതൽ പഠനം നടത്തിയത്. മനുഷ്യന്റെ ഉറ്റ മിത്രമായ നായയുമായുള്ള ജൈവികമായ സഹവർത്തിത്വവും ജീവശാസ്ത്രപരമായ പ്രത്യേകതകളും ശാസ്ത്രീയ അടിത്തറയോടെ പരിശോധിക്കുന്ന പുസ്തകത്തിൽ എന്തുകൊണ്ട് നായ തെരുവിലാക്കപ്പെടുന്നു എന്ന വിഷയമാണ് ഗൗരവത്തിൽ പരിശോധിക്കുന്നത്. നായ്ക്കളും മനുഷ്യരുമായുള്ള സംഘർഷങ്ങളിലേക്കും പുസ്തകം വളിച്ചം വീശുന്നു.
ആനകളോടുള്ള പീഡനം പോലെ തന്നെയാണ് മൃഗാവകാശങ്ങളെല്ലാം കാറ്റിൽ പറത്തി തെരുവുനായ്ക്കളേയും മലയാളികൾ പീഡിപ്പിക്കുന്നത്. അക്രമാസക്തരായ നായ്ക്കളെ കൊല്ലാൻ നിയമപരമായി ഒരു തടസ്സവുമില്ല. അതെല്ലാം എന്നും നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. എന്നാലതല്ല പലപ്പോഴും നടക്കുന്നത്. ഭ്രാന്ത് പിടിച്ച ആൾക്കൂട്ടത്തിന്റെ സമാനതയില്ലാത്ത ക്രൂരതയാണ് മിണ്ടാപ്രാണികളോട് അരങ്ങേറുന്നത്. അക്രമാസക്തരായ നായ്ക്കളെ കൊല്ലുകയാണെങ്കിൽ തന്നെ വേദനാരഹിതമായി കൊല്ലണമെന്ന നിയമം പോലും പാലിക്കപ്പെടുന്നില്ല. തല്ലിക്കൊല്ലുകയാണ്. ക്രിമിനൽ സ്വഭാവമുള്ള ചില വ്യവസായികൾ മാത്രമല്ല, സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖംമൂടിയണിഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഈ വ്യവസായികൾ നൽകുന്ന പണത്തിനായാണ് പലയിടത്തും നായ് കൂട്ടക്കൊലകൾ അരങ്ങേറുന്നത്.
തെരുവുനായ്ക്കൾ പെരുകാനും അക്രമാസക്തമാകാനും കാരണം നമ്മൾ തന്നെയാണെന്നത് മറച്ചുവെച്ചാണ് ഇത്തരം ക്രൂരമായ സംഭവങ്ങൾ ആവർത്തിക്കുന്നത്. മെട്രോ നഗരങ്ങളിൽ പോലും നായ്ക്കൾ അക്രമാസക്തരല്ല. മാലിന്യ നിക്ഷേപവും ഒരു ഘട്ടം കഴിഞ്ഞാൽ വളർത്തുനായ്ക്കളെ തെരുവിൽ തള്ളലുമാണ് മനുഷ്യനോട് ഏറ്റവുമാദ്യം മെരുങ്ങിയ ഈ ജീവി അക്രമാസക്തമാകാൻ പ്രധാന കാരണം. അങ്ങനെയാണ് കേരളത്തിൽ നായ്ക്കൾ ആക്രമിച്ച് അപൂർവം ചില മരണങ്ങൾ നടന്നത്.
തിരുവനന്തപുരത്ത് വൃദ്ധയായ വീട്ടമ്മയെ കടിച്ചുകീറി കൊന്ന സംഭവത്തോടെയാണ് തെരുവുനായ പ്രശ്നം വീണ്ടും സജീവമായത്. അതിനു കാരണം മാലിന്യ പ്രശ്‌നമായിരുന്നു. അക്കാര്യത്തിൽ ഇനിയും ഒരു നടപടിയും എടുക്കുന്നില്ല. മറിച്ച് കൂട്ടക്കൊലക്കെതിരെ സംസാരിക്കുന്നവരെല്ലാം പേവിഷ ബാധക്കുള്ള മരുന്നുൽപാദിപ്പിക്കുന്ന കമ്പനികളുടെ ഏജന്റുമാരാണെന്നു ആക്ഷേപിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമല്ലോ. എന്തായാലും സംസ്‌കാരമുള്ള ഒരു ജനതക്ക് യോജിച്ച കൃത്യങ്ങളല്ല നമ്മുടെ തെരുവുകളിൽ അരങ്ങേറുന്നത്. 'ഒരു രാജ്യത്തെ മൃഗങ്ങളോട് മനുഷ്യൻ എങ്ങനെ പെരുമാറുന്നു എന്നതിൽ നിന്ന് ആ രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെ ദർശിക്കാനാവും' എന്ന ഗാന്ധി വചനവും നാം മറക്കുന്നു.
മൃഗാവകാശങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ സാർവദേശീയ പ്രഖ്യാപനത്തിൽ മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷയ്ക്കും അവകാശമുണ്ട്, യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുതെന്നു പ്രത്യേകം പറയുന്നു.
ഒരു മൃഗത്തെ കൊല്ലേണ്ട അത്യാവശ്യമുണ്ടായാൽ തന്നെ അതിനെ ഭയാശങ്കപ്പെടുത്താതെ, വേദനാരഹിതമായി തൽക്ഷണം നടപ്പാക്കണമെന്നും. പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലണമെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ കേരളത്തിലെ എല്ലാ തെരുവുനായ്ക്കളേയും കൊല്ലണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനായി എല്ലാ നിയമങ്ങളും ലംഘിക്കാനും അവർ ആഹ്വാനം ചെയ്യുന്നു. നിലവിലെ നിയമങ്ങൾ അനുസരിച്ച് ആക്രമണകാരികളായ നായ്ക്കളെ മാനദണ്ഡങ്ങൾ പാലിച്ച് കൊല്ലാവുന്നതാണ്. തെരുവുനായ്ക്കളുടെ ശാസ്ത്രീയമായ വന്ധ്യംകരണവും നിയമം അനുവദിച്ചു തരുന്നുണ്ട്. ഇതിനു വേണ്ട ധനസഹായം കേന്ദ്ര ഗവണ്മെന്റിൽ നിന്ന് സംസ്ഥാനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ലഭിക്കും. അതിനുമപ്പുറം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നത് അപ്രായോഗികമാണ്. നിയമ വിരുദ്ധവുമാണ്. സംസ്‌കാര വിരുദ്ധവും.
നായ്ക്കൾ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്തതിനാലാണെന്ന് ആർക്കാണറിയാത്തത്. വീടുകളിൽ വളർത്തുന്ന വിദേശ നായ്ക്കൾക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരിഗണന നാടൻ നായ്ക്കൾക്കു നൽകിയാൽ പ്രശ്നം മിക്കവാറും പരിഹരിക്കപ്പെടും. പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുകയാണ്. ഒപ്പം മാലിന്യങ്ങളും തെരുവിലേക്ക് തള്ളുന്നു. അപ്പോൾ പിന്നെ നായ്ക്കൾ പെരുകാതിരിക്കുന്നതെങ്ങനെ? അക്രമികളാകാതിരിക്കുന്നതെങ്ങനെ?
മാലിന്യ സംസ്‌കരണ കാര്യത്തിൽ നമ്മുടെ സംവിധാനങ്ങൾ ഏതാണ്ട് പൂർണ പരാജയം തന്നെയാണ്. അതിൽ തന്നെ ഇപ്പോൾ ഏറ്റവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് അറവു ശാലകളിലെയും മറ്റും മാംസാവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ കൊണ്ടുതള്ളുന്നത്. അത് പുഴയിലാവാം, വഴിയിലാവാം. ശരാശരി മാംസ ഉപയോഗത്തിൽ ദേശീയ തലത്തിൽ തന്നെ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ എന്തുകൊണ്ട് വൃത്തിയുള്ള ആധുനിക സൗകര്യങ്ങളും മാലിന്യ സംസ്‌കരണ ശേഷിയുമുള്ള അറവു ശാലകൾ സ്ഥാപിക്കാൻ അധികൃതർ മുൻകൈ എടുക്കുന്നില്ല? മുമ്പ് ആളുകൾ സ്വഛമായി നീന്തിക്കുളിച്ചിരുന്ന പല പുഴക്കടവുകളിലും ഇപ്പോൾ നീർനായ്ക്കളെ പേടിച്ച് ഇറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. പുഴയോരങ്ങളിൽ കൊണ്ടുവന്നു തള്ളുന്ന മാംസാവശിഷ്ടങ്ങൾ തിന്നു ജീവിക്കുന്ന ഇവ വേഗത്തിൽ പെറ്റു പെരുകുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. കേരളത്തെയാകെ ഞെട്ടിച്ച പുല്ലുവിളയിൽ ശീലുവമ്മയുടെ മരണത്തിലേക്ക് നയിച്ച തെരുവുനായ ആക്രമണവും ശുചിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായതാണല്ലോ. ശൗചാലയത്തിന്റെ പരസ്യം കണ്ട് ചിരിച്ചവർക്ക് ഇവിടെയും ശൗചാലയങ്ങൾ ഇല്ലാത്ത വീടുകൾ ഉണ്ടെന്നും മലമൂത്ര വിസർജനത്തിന് ആളുകൾ വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ തെരുവുനായ ആക്രമണം തന്നെ വേണ്ടി വന്നു.
തെരുവുനായകളുടെ എണ്ണത്തിലുണ്ടായ വർധനവിന്റെ മറ്റൊരു കാരണം നമ്മുടെ ഭക്ഷണ ശീലത്തിൽ വന്ന മാറ്റമാണ്. 'തട്ടുകടകളിലും തെരുവോര ഭക്ഷണ ശാലകളിലും ആളുകൾ കഴിച്ചു ബാക്കിയായ ഭക്ഷണ വസ്തുക്കൾ നായ്ക്കൾക്ക് സുലഭമായി ലഭിക്കുന്നു. ആഹാര ശൃംഖലയിൽ ഒരു ഭക്ഷണവും പാഴാക്കപ്പെടുന്നില്ല.
ഏതെങ്കിലും ജീവികൾ അത് ആഹാരമാക്കി പെറ്റു പെരുകും, ഇവിടെ അത് നായ്ക്കളിലാണ് സംഭവിച്ചത്. ആവശ്യമില്ലാത്തതെല്ലാം വഴിയിൽ ഉപേക്ഷിക്കുന്ന നമ്മുടെ ആളുകളുടെ സ്വഭാവം നായ്ക്കളുടെ കാര്യത്തിലും കാണാം.
വീട്ടിൽ അധികമായി ഉണ്ടാവുന്ന നായ് കുഞ്ഞുങ്ങളെയും അസുഖം ബാധിച്ച നായകളെയും ആളുകൾ തെരുവിൽ ഉപേക്ഷിക്കും. അവിടെ സുലഭമായി കിട്ടുന്ന ഭക്ഷണം കഴിച്ച് അവ പെറ്റു പെരുകും.
പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തെരുവ് നായ്ക്കളെ പിടിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. എന്നാൽ എല്ലാ നായ്ക്കളേയും വന്ധ്യംകരണത്തിനു വിധേയമാക്കുന്നതും ശരിയാണോ എന്ന ചോദ്യവുമുണ്ട്. നമ്മുടെ നാടൻനായ്ക്കൾ വംശനാശം നേരിടുകയായിരിക്കും അതിന്റെ അവസാന ഫലം. പിന്നീട് വിദേശ ഇനങ്ങൾ മാത്രമായി നായ്വർഗം ചുരുങ്ങും. നാടൻ വിത്തുകൾ ഇല്ലാതായ പോലെ തന്നെ. അതും മൃഗാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന വാക്കുകൾ ഉദ്ധരിച്ച് നാരായണൻ ഈ പുസ്തകം രചിച്ചിട്ടുള്ളത്. മഹാഭാരതത്തിനവസാനം മഹാപ്രസ്ഥാനത്തിനിറങ്ങിയ പാണ്ഡവരേയും പാഞ്ചാലിയേയും അനുഗമിച്ച നായയേും അദ്ദേഹം അനുസ്മരിക്കുന്നു.
കഴിഞ്ഞ വർഷം കേരളം കണ്ട മഹാപ്രളയത്തെ കുറിച്ച് ഏറെ ചർച്ച ചെയ്യുമ്പോഴും നാം മറക്കുന്ന, പ്രളയത്തിൽ ജീവൻ നഷ്ടപ്പെടുകയും അനാഥരാകുകയും ചെയ്ത സകല ജീവജാലങ്ങൾക്കുമാണ് അദ്ദേഹം പുസ്തകം സമർപ്പിച്ചിരിക്കുന്നത്.