ജിദ്ദ - ഒരു തവണ ഹജ് നിർവഹിച്ചവർക്ക് വീണ്ടും ഹജ് കർമം നിർവഹിക്കുന്നതിന് അഞ്ചു വർഷം പിന്നിടണമെന്ന വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്ന വിഭാഗങ്ങളെ ഹജ്, ഉംറ മന്ത്രാലയം നിർണയിച്ചു. മാതാവ്, സഹോദരി, ഭാര്യ, മകൾ എന്നിവരുടെ മഹ്‌റം ആയി ഹജ് ആവർത്തിക്കുന്നതിന് ആഗ്രഹിക്കുന്ന സൗദി പൗരന്മാർക്കും വിദേശികൾക്കും അഞ്ചു വർഷ വ്യവസ്ഥയിൽ ഇളവ് ലഭിക്കും.
മരണപ്പെട്ടവർക്കു വേണ്ടി ഹജ് നിർവഹിക്കുന്നവർക്കും ഇങ്ങനെ അഞ്ചു വർഷ വ്യവസ്ഥയിൽ ഇളവ് ലഭിക്കും. മരണപ്പെട്ട മകനോ മകൾക്കോ വേണ്ടി ഹജ് നിർവഹിക്കുന്ന പിതാവ്, ഭാര്യക്കു വേണ്ടി ഹജ് നിർവഹിക്കുന്ന ഭർത്താവ്, സഹോദരനോ സഹോദരിക്കോ വേണ്ടി ഹജ് നിർവഹിക്കുന്ന സഹോദരൻ, മാതാവിനോ പിതാവിനോ വേണ്ടി ഹജ് നിർവഹിക്കുന്ന മകൻ എന്നിവർക്കാണ് അഞ്ചു വർഷ വ്യവസ്ഥയിൽ ഇളവ് ലഭിക്കുക.
ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് ഹജ് രജിസ്‌ട്രേഷനുള്ള ഇ-ട്രാക്ക് വഴി തന്നെ ഇളവ് നൽകി ഹജ് അനുമതി പത്രം അനുവദിക്കും. മാതാവിനെയും ഭാര്യയെയും സഹോദരിയെയും മകളെയും അനുഗമിച്ച് മഹ്‌റമായി ഹജ് നിര്‍വഹിക്കുന്ന വിദേശികള്‍ ആശ്രിതരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
പ്രത്യേകം നിർണയിച്ചതല്ലാത്ത കാരണങ്ങളുടെയും സാഹചര്യങ്ങളുടെയും പേരിൽ അഞ്ചു വർഷ വ്യവസ്ഥയിൽ ഇളവുകൾ ലഭിക്കുന്നതിന് സ്വദേശികൾ സിവിൽ അഫയേഴ്‌സ് വിഭാഗത്തെയും വിദേശികൾ ജവാസാത്ത് ഡയറക്ടറേറ്റിനെയും നേരിട്ട് സമീപിച്ച് പ്രത്യേക ഇളവ് നേടിയ ശേഷമാണ് ഇ-ട്രാക്ക് വഴി ഹജ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇ-ട്രാക്ക് വഴി ഹജിന് രജിസ്റ്റർ ചെയ്യുന്നവർ തങ്ങൾ തെരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച പണം 48 മണിക്കൂറിനകം അടച്ചിരിക്കണം.