തിരുവനന്തപുരം - കാണാതായ ജർമൻ യുവതി ലിസ വെയ്‌സിന്റെ തിരോധാനാവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രാജ്യാന്തര അന്വേഷണ ഏജന്‍സി ഇന്റർപോൾ ആഗോള അറിയിപ്പ് നൽകി. സംഭവത്തില്‍ തുടരന്വേഷണത്തിന് കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
ഇന്ത്യൻ അധികാരികളുടെ അഭ്യർഥന മാനിച്ച് ഫ്രാൻസ് ആസ്ഥാനത്തെ ഗ്ലോബൽ പോലീസ് ഏജൻസി യെല്ലോ നോട്ടീസ് നൽകി. കാണാതായ ഒരാളെ തിരയുന്നതിനായി പുറപ്പെടുവിക്കുന്നതാണ് യെല്ലോ നോട്ടീസ്. വിഷാദരോഗം അലട്ടിയിരുന്ന ലിസ അവസാനമായി തിരുവനന്തപുരം വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. അമൃതാനന്ദമയി മഠത്തിലേക്ക് പോകുന്നതിന് വേണ്ടിയാണ് എത്തിയതെന്നാണ് എയര്‍പോര്‍ട്ടില്‍ ലിസ വെയ്‌സ് അറിയിച്ചത്. ഒപ്പം സുഹൃത്ത് ബ്രിട്ടീഷ് യുവാവായ മുഹമ്മദ് അലിയും ഉണ്ടായിരുന്നു. എന്നാല്‍ അമൃതാനന്ദമയീ മഠത്തിലും ഇവര്‍ എത്തിയിട്ടില്ല എന്നാണ് അറിയിച്ചത്. ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി.
കാണാതായി മൂന്ന് മാസത്തിന് ശേഷമാണ് കേരള പൊലീസിന് പരാതി ലഭിക്കുന്നത്. ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്. ജര്‍മന്‍ കോണ്‍സുലേറ്റ് വഴി ലിസയുടെ പശ്ചാത്തലവും പൊലീസ് ശേഖരിച്ചു. മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.ചില മതതീവ്രവാദ സംഘടനാ പ്രവര്‍ത്തകരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. നാര്‍കോട്ടിക് അസി.കമ്മിഷണര്‍ ഷീന്‍ തറയലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.