Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ഊര്‍ജിതമായി ശ്രമിക്കുമ്പോഴും 70,000 സൗദികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

റിയാദ് - സ്വകാര്യ മേഖലയിൽ കഴിഞ്ഞ വർഷം 69,700 സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. 2017 അവസാനത്തിൽ സ്വകാര്യ മേഖലയിൽ ഗോസി രജിസ്‌ട്രേഷനുള്ള 17,73,673 സ്വദേശി ജീവനക്കാരുണ്ടായിരുന്നു. 2018 ൽ ഇത് 17,03,973 ആയി കുറഞ്ഞു.

കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 11,61,574 സ്വദേശി പുരുഷന്മാരും 5,42,399 വനിതകളും ജോലി ചെയ്യുന്നു. 2017 ൽ സ്വകാര്യ മേഖലയിൽ സൗദി പുരുഷ ജീവനക്കാർ 12,11,640 ഉം വനിതാ ജീവനക്കാർ 5,62,033 ഉം ആയിരുന്നു. ഒരു വർഷത്തിനിടെ പുരുഷ ജീവനക്കാരുടെ എണ്ണത്തിൽ അര ലക്ഷത്തിന്റെയും വനിതാ ജീവനക്കാരുടെ എണ്ണത്തിൽ ഇരുപതിനായിരത്തോളത്തിന്റെയും കുറവാണുണ്ടായത്. 


കഴിഞ്ഞ കൊല്ലം സ്വകാര്യ മേഖലയിലെ വിദേശ ജീവനക്കാരുടെ എണ്ണത്തിൽ 10,58,108 പേരുടെ കുറവുണ്ടായി. 2017 ൽ സ്വകാര്യ മേഖലയിൽ ഗോസി രജിസ്‌ട്രേഷനുള്ള 77,41,863 പുരുഷ ജീവനക്കാരും 2,11,759 വനിതാ ജീവനക്കാരും അടക്കം ആകെ 79,53,622 വിദേശ ജീവനക്കാരുണ്ടായിരുന്നു. 2018 ൽ വിദേശ ജീവനക്കാരുടെ എണ്ണം 68,95,514 ആയി കുറഞ്ഞു. കഴിഞ്ഞ വർഷാവസാനത്തെ ഗോസി കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 66,81,256 വിദേശ പുരുഷ ജീവനക്കാരും 2,14,258 വിദേശ വനിതാ ജീവനക്കാരുമാണുള്ളത്. കഴിഞ്ഞ കൊല്ലം വിദേശ പുരുഷ ജീവനക്കാരുടെ എണ്ണത്തിൽ 10,60,607 പേരുടെ കുറവുണ്ടായി. എന്നാൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 2499 പേരുടെ വർധവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. 


ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7,80,000 സ്വദേശി തൊഴിൽരഹിതർ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇക്കൂട്ടത്തിൽ 3,50,000 ഓളം പേർ പുരുഷന്മാരും 4,30,000 ഓളം പേർ വനിതകളുമാണ്. വനിതകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനവും പുരുഷന്മാർക്കടിയിൽ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനവുമാണ്. സ്വകാര്യ മേഖലയിൽ കൂടുതൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. 

 

Latest News