റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ മെയ് മാസം അയച്ച പണത്തിൽ 21.6 ശതമാനം കുറവ് രേഖപ്പെടുത്തി. മെയ് മാസത്തിൽ സൗദിയിലെ വിദേശികൾ ആകെ 999 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചതെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 2018 മെയ് മാസത്തിൽ വിദേശികളുടെ റെമിറ്റൻസ് 1,275 കോടി റിയാലായിരുന്നു.
ഈ വർഷം ആദ്യ പാദത്തിൽ വിദേശികളുടെ റെമിറ്റൻസ് 3,190 കോടി റിയാലായി കുറഞ്ഞു. 2018 ആദ്യ പാദത്തിൽ വിദേശികൾ 3,290 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. ഈ വർഷം ആദ്യ പാദത്തിൽ റെമിറ്റൻസിൽ മൂന്നു ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി.
ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസം റെമിറ്റൻസ് 6.8 ശതമാനം കുറഞ്ഞു. ഏപ്രിലിൽ വിദേശികളുടെ റെമിറ്റൻസ് 1,072 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം സൗദിയിലെ വിദേശികൾ ആകെ 13,643 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ ഇത് 14,166 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം വിദേശികളുടെ റെമിറ്റൻസിൽ നാലു ശതമാനം കുറവുണ്ടായി.
സൗദിയിലെ വിദേശികൾ കഴിഞ്ഞ വർഷം ജനുവരിയിൽ 1,038.7 കോടി റിയാലും ഫെബ്രുവരിയിൽ 1,279.7 കോടി റിയാലും മാർച്ചിൽ 1,279.8 കോടി റിയാലും ഏപ്രിലിൽ 1,172.1 കോടി റിയാലും മേയിൽ 1,275.3 കോടി റിയാലും ജൂണിൽ 1,060.4 കോടി റിയാലും ജൂലൈയിൽ 1,217.5 കോടി റിയാലും ഓഗസ്റ്റിൽ 1,042.7 കോടി റിയാലും സെപ്റ്റംബറിൽ 983.7 കോടി റിയാലും ഒക്‌ടോബറിൽ 1,172.4 കോടി റിയാലും നവംബറിൽ 989.8 കോടി റിയാലും ഡിസംബറിൽ 1,131 കോടി റിയാലുമാണ് സ്വദേശങ്ങളിലേക്ക് അയച്ചത്.
മെയ് മാസത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 4.7 ശതമാനം വർധന രേഖപ്പെടുത്തി. മെയ് മാസത്തിൽ 620 കോടി റിയാലാണ് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2018 മെയ് മാസത്തിൽ ഇത് 590 കോടി റിയാലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ സൗദികളുടെ റെമിറ്റൻസിൽ 22.7 ശതമാനം വർധനവ് രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വദേശികൾ 506 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചതെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.
തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഫലമായാണ് വിദേശികളുടെ റെമിറ്റൻസ് കുറയുന്നത്. രണ്ടു വർഷത്തിനിടെ ഇരുപതു ലക്ഷത്തോളം വിദേശികൾ സൗദി അറേബ്യ വിട്ടിട്ടുണ്ട്. സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് ഊർജിതമായ ശ്രമങ്ങളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നടത്തുന്നത്. ഇതിന്റെ ഫലമായി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷാദ്യം തൊഴിലില്ലായ്മാ നിരക്ക് 12.9 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ ജനസംഖ്യ 33.4 ദശലക്ഷമാണ്. ഇതിൽ 20.8 ദശലക്ഷം സ്വദേശികളും 12.6 ദശലക്ഷം വിദേശികളുമാണ്. രാജ്യത്തെ ജനസംഖ്യയിൽ സൗദികൾ 62.2 ശതമാനവും വിദേശികൾ 37.8 ശതമാനവുമാണ്.
കഴിഞ്ഞ കൊല്ലം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 7.7 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സൗദികൾ 6,027 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ ഇത് 6,527 കോടി റിയാലായിരുന്നു. സൗദികളുടെ റെമിറ്റൻസിൽ കഴിഞ്ഞ വർഷം 500 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സൗദികളും വിദേശികളും കൂടി ആകെ 19,670 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ ഇത് 20,693 കോടി റിയാലായിരുന്നു.
2016 ൽ വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. ആ കൊല്ലം റെമിറ്റൻസിൽ 6.7 ശതമാനം കുറവ് രേഖപ്പെടുത്തി. 2015 ലാണ് സൗദിയിലെ വിദേശികൾ ഏറ്റവുമധികം പണം സ്വദേശങ്ങളിലേക്ക് അയച്ചത്. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,686 കോടി റിയാലായി ഉയർന്നു. രണ്ടാം സ്ഥാനത്ത് 2014 ആണ്. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,330 കോടി റിയാലായിരുന്നു. പത്തു വർഷത്തിനിടെ വിദേശികളുടെ റെമിറ്റൻസ് ഏറ്റവും കുറവ് 2008 ലായിരുന്നു. ആ വർഷം ആകെ 6,900 കോടി റിയാൽ മാത്രമാണ് വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. രണ്ടാം സ്ഥാനത്ത് 2009 ആണ്. ആ കൊല്ലം വിദേശികളുടെ റെമിറ്റൻസ് 8,420 കോടി റിയാലായിരുന്നു.
2010 ൽ വിദേശികളുടെ റെമിറ്റൻസിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ആ വർഷം 9,880 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ അയച്ചത്. 2011 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ചു.
റെമിറ്റൻസ് 11,000 കോടി റിയാലായി ആ വർഷം ഉയർന്നു. 2012 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ച് 12,500 കോടി റിയാലിലും 2013 ൽ 18 ശതമാനം വർധിച്ച് 14,700 കോടി റിയാലിലും 2014 ൽ നാലു ശതമാനം വർധിച്ച് 15,330 കോടി റിയാലിലും 2015 ൽ രണ്ടു ശതമാനം വർധിച്ച് 15,686 കോടി റിയാലിലും എത്തി. 2016 ൽ റെമിറ്റൻസിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. 2017 റെമിറ്റൻസിൽ ഏഴു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.