Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ഹൈക്കോടതി 

കൊച്ചി - തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പറ്റിയ വീഴ്ചയാണ് കേസിനു കാരണമെന്ന് പറഞ്ഞ കോടതി, കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടു. 

സ്വർണ്ണക്കടത്ത് കേസിൽ അഫ്‌സൽ, ഫൈസൽ എന്നിവർ കൂടി കേസിൽ പ്രതികളാണെന്ന് ഡി.ആർ.ഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകും - ഹൈക്കോടതി ആരാഞ്ഞു. മാത്രമല്ല, കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്നും ഹൈക്കോടതി ചോദിച്ചു.

കേസ് ഡയറി പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും കോടതി അറിയിച്ചു. പോൾ ജോസ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. 

കഴിഞ്ഞ മാസമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 25 കിലോ സ്വർണം പിടികൂടുന്നത്. കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന ഷാജിയുടെയും ബാഗിൽ നിന്നാണ് ഡിആർഐ സ്വർണം പിടികൂടിയത്.വിമാനത്താവളത്തിനുള്ളിൽ കള്ളകടത്തുകാർക്ക് സഹായം ലഭിക്കുന്നുണ്ടെന്ന സംശയം ഡിആർഐക്ക് ഉണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. 

Latest News