തിരുവനന്തപുരം - സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിക്കാൻ സാധ്യത.
മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് തൽക്കാലം തുടരാനിടയില്ല. ആരോഗ്യപരമായ കാരണങ്ങളാൽ അവധി വാങ്ങാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ബിനോയിയെ തേടി മുംബൈ പോലീസ് ഇവിടെ എത്തിയേക്കുമെന്നും സൂചനയുണ്ട്.
കലുഷിതമായ ഈ അന്തരീക്ഷത്തിലാണ് ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നില പരുങ്ങലിലാവും. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് കരകയറാനുള്ള പദ്ധതികൾ പാർട്ടി ആസൂത്രണം ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് സെക്രട്ടറിയെ കൂടി കുരുക്കിലാക്കി കൂടുതൽ പ്രശ്‌നങ്ങൾ തലപൊക്കിയത്. ഇത് സംസ്ഥാന സെക്രട്ടേറിയറ്റിലും തുടർന്ന് നടക്കുന്ന സംസ്ഥാന സമിതിയിലും ചൂടേറിയ ചർച്ചകൾക്ക് ഇടയാക്കും.
കോടിയേരി ബാലകൃഷണന്റെ മകൻ ബിനോയ് കോടിയേരിയുടെ ലൈംഗിക ആരോപണം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യാതെ നിവൃത്തിയില്ല. പാർട്ടിക്കാകെ കളങ്കം വരുത്തിെവച്ച വിഷയമെന്നാണ് പൊതുവെ വിലയിരുത്തൽ. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കണം എന്ന ആവശ്യം ഇതിനകം ഉയർന്നേക്കാം. അതിന് മുമ്പ് സ്വയം അവധി ചോദിക്കാനാണ് കോടിയേരിയുടെ നീക്കം.
കെട്ടിട ലൈസൻസ് ലഭിക്കാതായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പ്രവാസിയുടെ വിഷയവും യോഗത്തിൽ ഉയർന്നു വരും. സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂരിലെ നഗരസഭാ ചെയർപേഴ്‌സൺ ശ്യാമള. ചെയർപേഴ്‌സന്റെ ധിക്കാരപരമായ നിലപാടുകളാണ് പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രഥമാദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്. ശ്യാമളയ്‌ക്കെതിരെ പാർട്ടി ഘടകങ്ങൾ നിരവധി പരാതികൾ ഉന്നയിച്ചിരുന്നെങ്കിലും നേതൃത്വം വേണ്ട നടപടികൾ സ്വകരിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
ലളിതകലാ അക്കാദമി നൽകിയ കാർട്ടൂൺ അവാർഡിനും പരിഹാരം കാണണം. കാർട്ടൂൺ പിൻവലിക്കണമെന്ന് സർക്കാർ ആവശ്യം അക്കാദമി അംഗീകരിച്ചിട്ടില്ല. മീശ നോവൽ വിവാദമായപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ പാർട്ടി അക്കാദമി അവാർഡ് പിൻവലിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന വാദം ഉന്നയിക്കുന്നവരും ഉണ്ട്. രാജുനാരായണ സ്വാമിക്കെതിരെയുള്ള സർക്കാർ നീങ്ങളിൽ പൊതുവിലുള്ളവികാരവും യോഗം ചർച്ച ചെയ്യും.