കരിപ്പൂരില്‍ ഇത്തിഹാദ് വിമാനം തെന്നി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊണ്ടോട്ടി-അബുദാബിയില്‍നിന്ന് കരിപ്പൂരിലെത്തിയ ഇത്തിഹാദ് എയര്‍വേയ്‌സ്‌വിമാനം ലാന്‍ഡിംഗിനിടെ തെന്നി. തലനാരിഴയ്ക്കാണ് അപടകടം ഒഴിവായത്. വെള്ളി പുലര്‍ച്ചെ കരിപ്പൂരിലെത്തിയ ഇ.വൈ 250 വിമാനമാണ് അപകടത്തില്‍ പെട്ടത്. 4.45നാണ്  ഇറങ്ങേണ്ടിയിരുന്ന വിമാനം മൂടിക്കെട്ടിയ കാലാവസ്ഥയായതിനാല്‍ 5.15 ഓടെയാണ് ലാന്‍ഡ് ചെയ്തത്. 135 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

റണ്‍വേയുടെ കിഴക്ക് ഭാഗത്ത് ഇറങ്ങിയ വിമാനം റണ്‍വേയുടെ നേര്‍രേഖ വിട്ട് വലതുവശത്തേക്ക് തെന്നിനീങ്ങുകയായിരുന്നു. റണ്‍വേയുടെ വശങ്ങളില്‍ സ്ഥാപിച്ച ലീഡിങ് ലൈറ്റുകള്‍ക്ക് മുകളിലൂടെ കയറിയ വിമാനം 200 മീറ്ററോളം സഞ്ചരിച്ചതിന് ശേഷമാണ് വീണ്ടും റണ്‍വേയില്‍ പ്രവേശിച്ചത്. റണ്‍വെയിലെ  അഞ്ച് ലീഡിങ് ലൈറ്റുകളും വിമാനത്തിന്റെ വലതുവശത്തെ രണ്ട് ചക്രങ്ങളും തകര്‍ന്നു. പൈലറ്റിന് വിമാനം വീണ്ടും റണ്‍വേയില്‍ തിരിച്ചെത്തിക്കാനായതിനാലാണ് വന്‍ദുരന്തം ഒഴിവായത്.
വിമാനത്തിന് റണ്‍വേയില്‍ നിശ്ചയിച്ച പരിധിക്ക് പുറത്താണ് വിമാനം പ്രവേശിച്ചത്. പിന്നീട് വിമാനം റണ്‍വേ ഏപ്രണില്‍ സുരക്ഷിതമായി എത്തിച്ചതിന് ശേഷം യാത്രക്കാരെ  പുറത്തിറക്കി. അപകടത്തെ തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശത്തില്‍ ഫയര്‍ഫോഴ്‌സ് അടക്കമുളള മുഴുവന്‍ സുരക്ഷാ യൂണിറ്റുകളും റണ്‍വേയിലെത്തിയിരുന്നു
തകര്‍ന്ന ലൈറ്റുകള്‍ ഒരുമണിക്കൂറിനകം പുനസ്ഥാപിച്ചു. വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിയതിനാല്‍ 5.45ന് അബൂദാബിയിലേക്ക് മടങ്ങേണ്ട ഈ വിമാനത്തിന്റെ യാത്ര റദ്ദാക്കി. 84 പേരാണ്  വിമാനത്തില്‍ തിരിച്ചുപേകാനുണ്ടായിരുന്നത്.  ഏതാനും പേരെ രാവിലെ ഒമ്പതിനുളള ഇത്തിഹാദിന്റെ രണ്ടാമത്തെ വിമാനത്തില്‍ കൊണ്ടുപോയി. ശേഷിക്കുന്നവരെ മറ്റു വിമാനങ്ങളിലും അയച്ചു. പൊട്ടിയ ചക്രങ്ങള്‍ മാറ്റിയതിന് ശേഷം വിമാനത്തിന് രാത്രിയോടെ മടങ്ങാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) അനുമതി നല്‍കി.

 

Latest News