Sorry, you need to enable JavaScript to visit this website.

ടി.പി വധക്കേസ് അന്വേഷണം ഫലപ്രദമായിരുന്നെങ്കിൽ പ്രമുഖർ ജയിലിൽ -കെ. മുരളീധരൻ

ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഏകദിന ഉപവാസ പന്തലിൽ ഉപവാസം അനുഷ്ഠിക്കുന്ന നീതു എന്ന കുട്ടി.

തലശ്ശേരി- ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നുവെങ്കിൽ  ഇന്ന് അധികാരത്തിലുള്ള പലരും അവിടെ കാണില്ലെന്ന്  നിയുക്ത വടകര എം.പി. കെ.മുരളീധരൻ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർക്കെതിരായ അക്രമത്തിലും സി.ഒ.ടി.നസീർ വധശ്രമക്കേസിൽ എ.എൻ.ഷംസീർ എം.എൽ.എ.യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഏകദിന ഉപവാസം തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൊക്ലിയിൽ തനിക്കും കോൺഗ്രസ് നേതാക്കൾക്കും സി.പി.എം പ്രവർത്തകരുടെ ആക്രമണമുണ്ടായിട്ടും കേസെടുക്കാൻ പോലീസിന് മടിയായിരുന്നു. മൂന്നു തവണ പത്രസമ്മേളനം നടത്തി പറഞ്ഞ ശേഷം മാത്രമാണ് പോലീസ് മൊഴിയെടുത്തത്. ഇതിനു ശേഷം തുടർനടപടികളൊന്നുമുണ്ടായില്ല. കുറ്റം ചെയ്യിപ്പിച്ച മേസ്തിരിമാരെ പിടിക്കാൻ കേരളത്തിലെ പോലീസിന് കഴിയുമെന്ന് തോന്നുന്നില്ല. പോലീസിന്റെ കൈ കെട്ടിയിട്ടിരിക്കുകയാണ്. നിയമസഭയിൽ സി.ഒ.ടി. നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിൽ എ.എൻ.ഷംസീർ എം.എൽ.എക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ അതിന് സഭയിൽ വ്യക്തിപരമായ വിശദീകരണം നൽകാൻ ഷംസീർ തയാറായില്ല. ഇതാണ് സംശയം ജനിപ്പിക്കുന്നത്. പി.ജയരാജനെതിരെയായിരുന്നു ആദ്യം ആരോപണം ഉയർന്നത്. എന്നാൽ അത് തള്ളി സി.പി.എം നേതാക്കളിൽ ഷംസീറിനെതിരെ മാത്രമാണ് നസീർ മൊഴി കൊടുത്തത്. സി.പി.എമ്മിന്റെ തല മുതൽ വാൽ വരെയുള്ളവരിൽ അസഹിഷ്ണുതയാണ്. സി.പി.എം വിട്ടവരെല്ലാം ചാകണമെന്ന് നിർബന്ധമുള്ളതു പോലെയാണ്. സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകാനുള്ള വാശിയിലാണ് പിണറായി വിജയനെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. നീതു എന്ന പിഞ്ചു കുട്ടിയും ഉപവാസ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് വൈകിട്ട് വരെ ഉപവസിച്ചു
 സജീവ് മാറോളി അധ്യക്ഷനായി. വി.എ നാരായണൻ, സുമാ ബാലകൃഷ്ണൻ, കെ.സുരേന്ദ്രൻ, എം.പി മുരളി,  പ്രൊഫ.എ.ഡി മുസ്തഫ, വി.രാധാകൃഷ്ണൻ, എം.പി അരവിന്ദാക്ഷൻ, വി.എൻ ജയരാജ്, രജനീ രമാനന്ദ്, മാർട്ടിൻ ജോർജ്, വി.സുരേന്ദ്രൻ മാസ്റ്റർ, അഡ്വ.സി.ടി സജിത്ത്. റിജിൽ മാക്കുറ്റി, വി.പുരുഷോത്തമൻ, പൊന്നമ്പത്ത് ചന്ദ്രൻ, മണ്ണയാട് ബാലകൃഷ്ണൻ, വി.സി പ്രസാദ്, വി.ജലിൽ, ഹരിദാസ് മൊകേരി, ബിജു ഉമ്മർ, പി.പി രാജൻ, സന്തോഷ് കണ്ണംവള്ളി, ടി.ജയകൃഷ്ണൻ, മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ.കെ.എ ലത്തീഫ്, എ.കെ ആബൂട്ടി ഹാജി, വെൽഫെയർ പാർട്ടി നേതാക്കളായ സാജിത ഷെജീർ, സാജിദ് കോമത്ത്, ഐ.എൻ. എൽ ഡെമോക്രാറ്റിക് നേതാവ് പി.കെ ഖദീജ എന്നിവരും സംസാരിച്ചു.  
നിയുക്ത എം.പി കെ.സുധാകരൻ സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ഉപവാസം അവസാനിപ്പിച്ചു.

 

Latest News