റിയാദ്- സൗദി സൈക്കിളിംഗ് ഫെഡറേഷനുമായി സഹകരിച്ച് ഇന്ത്യൻ എംബസി സമാധാന സൈക്കിൾ റാലി സംഘടിപ്പിച്ചു. വെള്ളിയാഴ്ച കാലത്ത് ആറു മണിക്ക് അൽമനാഹിൽ സെന്ററിനടുത്തുള്ള മൾട്ടിപർപ്പസ് ഹാളിൽ നിന്നാരംഭിച്ച ചടങ്ങിൽ സൗദികളും ഇന്ത്യക്കാരും വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ പങ്കെടുത്തു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാർഷികത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നയതന്ത്ര കാര്യാലയങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ സർക്കാർ നടത്തിവരുന്ന പരിപാടികളിലൊന്നാണ് സൈക്കിൾ റാലി.
ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് ഫഌഗ് ഓഫ് ചെയ്തു. സൗദി സൈക്കിൾ അക്രോബാറ്റിക് ടീമിന്റെ ഏതാനും മിനുട്ടുകൾ നീണ്ടുനിന്ന മികച്ച സൈക്കിൾ പ്രകടനങ്ങൾക്ക് ശേഷമാണ് ആറു കിലോമീറ്റർ സൈക്കിൾ റാലിക്ക് തുടക്കമായത്. മൂന്നു ഘട്ടമായി നടന്ന റാലിയിൽ അംബാസഡറും ഭാര്യയും ഡി.സി.എം സുഹൈൽ അജാസ് ഖാനും അംഗമായി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി സ്വജീവിതത്തിലൂടെ കാണിച്ചുതന്ന ആരോഗ്യകരമായ ജീവിത രീതി നാമും പിന്തുടരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 2016 ലെ സൗദി സന്ദർശനത്തിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശനത്തിനും ശേഷം ഇന്ത്യ-സൗദി സൗഹൃദ ബന്ധത്തിലെ നാഴികക്കല്ലാണ് ഈ പരിപാടിയെന്നും അംബാസഡർ പറഞ്ഞു. വെള്ളിയാഴ്ച അതിരാവിലെ ചടങ്ങിനെത്തിയ ഡിപ്ലോമാറ്റിക് ക്വാർട്ടർ ഉദ്യോഗസ്ഥർക്കും സൈക്കിളിംഗ് ഫെഡറേഷനും പോലീസിനും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
സൈക്കിളുമായി വരാനായിരുന്നു നേരത്തെ എംബസി അറിയിച്ചിരുന്നതെങ്കിലും സൈക്കിൾ ഇല്ലാത്തവർക്ക് എംബസി തന്നെ സൈക്കിൾ നൽകി. ആറു മണിക്ക് തുടങ്ങിയ ചടങ്ങുകൾ രണ്ടു മണിക്കൂർ നീണ്ടു. 200 ലധികം പേർ പങ്കെടുത്തു.
ആദ്യമായാണ് സൗദി സൈക്കിളിംഗ് ഫെഡറേഷനുമായി സഹകരിച്ച് ഇന്ത്യൻ എംബസി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുത്ത എല്ലാവർക്കും ടി-ഷർട്ടും സർട്ടിഫിക്കറ്റുകളും നൽകി.