Sorry, you need to enable JavaScript to visit this website.

പൊതുമാപ്പ്: കാലാവധി നീട്ടില്ല -ജവാസാത്ത് മേധാവി

സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ അബഹ പൊതുമാപ്പ് കേന്ദ്രം സന്ദർശിക്കുന്നു. 

ജിസാൻ- നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ദീർഘിപ്പിക്കുന്നതിന് ആലോചനയില്ലെന്ന് സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ വ്യക്തമാക്കി. ജിസാൻ പ്രവിശ്യയിൽ സന്ദർശനം നടത്തുന്ന ജവാസാത്ത് മേധാവി പ്രവിശ്യാ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ സംഘടിപ്പിച്ച സ്വീകരണത്തിൽ പങ്കെടുത്താണ് പൊതുമാപ്പ് ദീർഘിപ്പിക്കുന്നതിന് ആലോചനയില്ലെന്ന് വ്യക്തമാക്കിയത്. 90 ദിവസ പൊതുമാപ്പ് ശനിയാഴ്ച അവസാനിക്കും. ഇതുവരെ നാലേമുക്കാൽ ലക്ഷം നിയമ ലംഘകർ പദവി ശരിയാക്കി ഫൈനൽ എക്‌സിറ്റ് നേടിയിട്ടുണ്ടെന്നും ജവാസാത്ത് മേധാവി പറഞ്ഞു. ജിസാനിലെ പൊതുമാപ്പ് കേന്ദ്രം ജവാസാത്ത് മേധാവി സന്ദർശിച്ചു. പൊതുമാപ്പിന് വളരെ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നത് എന്ന കാര്യം കണക്കിലെടുത്ത് നിയമ ലംഘകരുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ജവാസാത്ത് ഉദ്യോഗസ്ഥർക്ക് മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ നിർദേശം നൽകി.
ഇന്നലെ രാവിലെ അസീർ പ്രവിശ്യയിലും സന്ദർശനം നടത്തിയ സൗദി ജവാസാത്ത് മേധാവി അബഹയിലെ പൊതുമാപ്പ് കേന്ദ്രത്തിലും പരിശോധന നടത്തി. അസീർ പ്രവിശ്യാ ജവാസാത്ത് മേധാവി കേണൽ അബ്ദുല്ല ബിൻ ഹുസൈൻ ആലു ഹാദിയും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പ്രവിശ്യയിൽ 16,434 വിദേശികൾ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുകളിലേക്ക് മടങ്ങിയതായി ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. അബഹ പൊതുമാപ്പ് കേന്ദ്രത്തിന് പുറമെ, ബീശ, ദഹ്‌റാൻ അൽജനൂബ് എന്നീ ശാഖാ കേന്ദ്രങ്ങൾ വഴിയും അബഹ റീജണൽ എയർപോർട്ട് വഴിയുമാണ് നിയമലംഘകർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റമദാൻ അവസാനിക്കുന്ന മുറക്ക് കഴിയുന്ന പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്തുന്നവർക്കായി ഒരുക്കിയ സജ്ജീകരണങ്ങൾ മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പരിശോധിച്ചു. 

 

Latest News