Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി അബ്ദുല്ലക്കുട്ടി

സുധീരന്റെ പ്രസ്താവന വ്യക്തിവിരോധത്തെ തുടര്‍ന്ന്

കണ്ണൂര്‍ - ബി.ജെ.പിയിലേക്കു പോകുന്നതായുള്ള അഭ്യൂഹങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.പി അബ്ദുല്ലക്കുട്ടി. അത്തരം പ്രചാരണം അവാസ്ഥവമാണെന്ന് അദ്ദേഹം പറഞ്ഞു. വീക്ഷണം പത്രം മുഖപ്രസംഗത്തില്‍ നടത്തിയ വിമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി. വി.എം സുധീരനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശം നടത്തി.

വീക്ഷണം മുഖപ്രസംഗം കണ്ടു ഞെട്ടി. വിശദീകരണം കേള്‍ക്കുമുന്‍പ് വിധിപറയുകയാണ് വീക്ഷണം ചെയ്തത്. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. ബി.ജെ.പിയിലേക്ക് പോകുന്നത് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. കോണ്‍ഗ്രസും ഇന്ധിരാ ഗാന്ധിയും തോറ്റ തെരഞ്ഞെടുപ്പില്‍ അവരെ പെണ്‍ ഹിറ്റ്‌ലര്‍ എന്നു വിളിച്ചു കൂടുമാറി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണഞ്ഞ വലിയ പ്രമാണിമാരാണ് ഇപ്പോള്‍ എന്നെ പത്രത്തിലൂടെ മര്യാദ പഠിപ്പിക്കുന്നത്. ഇതെല്ലാം മര്യാദക്കേടാണ്. പാര്‍ട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

തനിക്കെതിരായ സുധീരന്റെ വിമര്‍ശം വ്യക്തിവിരോധം മൂലമാണ്. പത്തു വര്‍ഷമായി അദ്ദേഹത്തിന് തന്നോട് വിരോധമുണ്ട്. ഒരു ആദര്‍ശവുമില്ലാത്തയാളാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നശിപ്പിച്ചയാളാണ് സുധീരനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശവുമായാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗമെഴുതിയത്. അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപ്പക്ഷിയാണ് അബ്ദുല്ലക്കുട്ടിയെന്നും മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബി.ജെ.പിയിലേക്കു പോകുന്നതെന്നും ഇത്തരം അഞ്ചാം പത്തികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും മുഖപ്രസംഗത്തില്‍ ആഞ്ഞടിക്കുന്നു. അബ്ദുല്ലക്കുട്ടി പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് മോദിസ്തുതി എന്നായിരുന്നു വി.എം സുധീരന്റെ പ്രസ്താവന.

നേരത്തെ, എ.പി അബ്ദുല്ലക്കുട്ടിയുമായി ബി.ജെ.പി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ്‌നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണ് വിവാദ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ആരോപണം.


 

Latest News