റിയാദ് - നാലു മാസത്തിനിടെ 603 ബിനാമി ബിസിനസ് കേസുകൾ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറിയതായി മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ അറിയിച്ചു. ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിലാണിത്.
പ്രതിദിനം ശരാശരി അഞ്ച് ബിനാമി ബിസിനസ് കേസുകൾ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നുണ്ട്. കഴിഞ്ഞ വർഷം ആകെ കണ്ടെത്തിയ ബിനാമി കേസുകളുടെ പകുതി കേസുകൾ ഈ കൊല്ലം നാലു മാസത്തിനിടെ മാത്രം കണ്ടെത്തിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
2017, 2018 വർഷങ്ങളിൽ ബിനാമി കേസ് പ്രതികൾക്ക് കോടതികൾ 10.5 ദശലക്ഷം റിയാൽ പിഴ ചുമത്തി. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനങ്ങളും അതിനുള്ള ശിക്ഷകളും അവരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനുള്ള ചെലവ് ഇതിനു പുറമെയാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന ബിനാമി ബിസിനസ് സ്ഥാപനങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 30,000 കോടി മുതൽ 40,000 കോടി റിയാലിന്റെ വരെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്കാക്കുത്.
ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം ഉന്നതാധികൃതർ അംഗീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ സ്വന്തം നിലയിൽ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും ബിസിനസ് നടത്തുന്നതിനും സൗദി പൗരന്മാർക്ക് അവസരമൊരുക്കുകയും ഇതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും സംരംഭകർക്ക് സഹായവും പിന്തുണയും നൽകുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്യുന്ന ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം, സാങ്കേതിക പോംവഴികൾ നടപ്പാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളെ നിർബന്ധിക്കുകയും ചെയ്യും. ഇതിലൂടെ ധന ഇടപാടുകൾ വ്യവസ്ഥാപിതമാക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുംവിധം പണം പുറത്തേക്കൊഴുകുന്നതിന് തടയിടുന്നതിനും സാധിക്കും.
ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നത്. നിയമങ്ങൾ പരിഷ്‌കരിച്ചും നിരീക്ഷണം ശക്തമാക്കിയും ബോധവൽക്കരണം ഊർജിതമാക്കിയും പത്തു സർക്കാർ വകുപ്പുകളുടെ ശ്രമങ്ങൾ ഏകീകരിച്ചും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
വാണിജ്യ-നിക്ഷേപ, ആഭ്യന്തര, തൊഴിൽ-സാമൂഹിക വികസന, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയങ്ങളും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും സകാത്ത്, നികുതി അതോറിറ്റിയും സാമൂഹിക വികസന ബാങ്കും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയും കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൗസിലും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിൽ സഹകരിക്കുന്നു.
ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും ഓരോ വകുപ്പിന്റെയും ചുമതലകൾ പ്രത്യേകം നിർണയിക്കുകയും ചെയ്തിട്ടുണ്ട്.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും.
കുറ്റക്കാരായ സൗദി പൗരന്മാർക്ക് അതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുതിൽനിന്ന് വിലക്കേർപ്പെടുത്തും. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറും.