Sorry, you need to enable JavaScript to visit this website.

മാന്യത ലംഘിച്ചാല്‍ വന്‍ തുക പിഴ; സൗദിയില്‍ പുതിയ നിയമം നാളെ മുതല്‍

ജിദ്ദ- സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ മാന്യതയും മര്യാദയും ഉറപ്പുവരുത്താനുള്ള പുതിയ വ്യവസ്ഥകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. മാന്യമായി വസ്ത്രം ധരിക്കണമെന്നതുള്‍പ്പെടെ  ഇതു സംബന്ധിച്ച ബൈലോയിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവരില്‍നിന്ന് 5000 റിയാല്‍ വരെ പിഴ ഈടാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകും.

സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരുന്നത് ശിക്ഷാര്‍ഹമാണ്. പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്ത്രങ്ങളും അനുചിതമായവയില്‍ ഉള്‍പ്പെടും. പൊതുസ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചിട്ടാലും പിഴ വിധിക്കാം. പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിച്ചാലും ശിക്ഷാര്‍ഹമാണ്. മാര്‍ക്കറ്റുകള്‍, വാണിജ്യ കോംപ്ലക്‌സുകള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കഫേകള്‍, മ്യൂസിയങ്ങള്‍, തിയേറ്ററുകള്‍, സ്റ്റേഡിയങ്ങള്‍, പാര്‍ക്കുകള്‍, റോഡുകള്‍, ബീച്ചുകള്‍ തുടങ്ങി ജനങ്ങള്‍ സൗജന്യമായോ ചാര്‍ജ് നല്‍കിയോ ഉപയോഗിക്കുന്ന എല്ലാ കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടും.

പൊതുസ്ഥലങ്ങളിലെ മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും സമൂഹത്തിലെ മൂല്യങ്ങള്‍ക്കനുസൃതമായ ശീലങ്ങളും പെരുമാറ്റ രീതികളും പ്രോത്സാഹിക്കുന്നതിനമുള്ള പത്ത് വകുപ്പുകളാണ് ബൈലോയിലുള്ളത്. സൗദി അറേബ്യയുടെ സംസ്‌കാരവും പാരമ്പര്യവും മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും രീതികളും മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

ബൈലോയിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും ലംഘകരില്‍നിന്ന് പിഴ ഈടാക്കുന്നതിനുമുള്ള സംവിധാനം സൗദി ടൂറിസം കമ്മീഷനുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഒരുക്കും. നിയമത്തിലെ വ്യവസ്ഥാകള്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ കമ്പനികളിലെ സെക്യരിറ്റി ഗാര്‍ഡുകളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

പിഴ ശിക്ഷ വിധിക്കപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ബൈലോ അനുവദിക്കുന്നുണ്ട്.

 

 

Latest News