Sorry, you need to enable JavaScript to visit this website.

സമാധാന കരാര്‍ നടപ്പാക്കാതെ ഹൂത്തികള്‍ കബളിപ്പിക്കുന്നു

റിയാദ് - സ്വന്തമായി തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയാത്ത, ഇറാന്റെ കൈകളിലെ കളിപ്പാവകളാണ് ഹൂത്തി മിലീഷ്യകളെന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ പറഞ്ഞു. ഇറാനിൽ നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റോക്ക്‌ഹോം സമാധാന കരാർ നടപ്പാക്കാതെ ഹൂത്തികൾ കബളിപ്പിക്കുന്നത്. 

ഇറാൻ ഭരണകൂടത്തിന്റെ പദ്ധതി നടപ്പാക്കുന്നതിന് യെമനികളെ ഹൂത്തികൾ ചട്ടുകമാക്കി മാറ്റുകയാണ്. ഇറാൻ റെവല്യൂഷനറി ഗാർഡും ഹിസ്ബുല്ലയും ചേർന്ന് ഹൂത്തികളെ തങ്ങളുടെ കൈകളിലെ കളിപ്പാവയായി മാറ്റുകയാണ്. 
അൽഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം കൈമാറൽ, ബന്ദികളുടെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച സ്റ്റോക്ക്‌ഹോം കരാർ നടപ്പക്കുന്നതിന് ഹൂത്തികൾ മടിക്കുകയാണ്. യെമൻ സംഘർഷം പരിഹരിക്കപ്പെടാതെ നീട്ടിക്കൊണ്ടുപോകുന്നതിനും യെമൻ ജനതയുടെ ദുരിതം വർധിപ്പിക്കുന്നതിനുമാണ് ഹൂത്തികൾ കരുതിക്കൂട്ടി ശ്രമിക്കുന്നത്. ഇറാൻ ഭരണകൂടത്തിനു മേൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ശക്തമാക്കിയ പശ്ചാത്തലത്തിൽ, ഇറാൻ റെവല്യൂഷനറി ഗാർഡ് നേതാക്കളുടെയും ഹിസ്ബുല്ലയുടെയും നിർദേശാനുസരണമാണ് ഹൂത്തികൾ ഇങ്ങിനെ ചെയ്യുന്നതെന്നും മുഹമ്മദ് ആലുജാബിർ പറഞ്ഞു.


കഴിഞ്ഞ ഡിസംബറിലാണ് ഹൂത്തികളും യെമനിലെ നിയമാനുസൃത ഭരണകൂടവും സ്റ്റോക്ക്‌ഹോം കരാർ ഒപ്പുവെച്ചത്. ഇതിനു ശേഷം മൂവായിരത്തിലധികം തവണ ഹൂത്തികൾ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്. 2014 വേനൽക്കാലത്ത് അട്ടിമറിയിലൂടെ ഹൂത്തികൾ നിയമാനുസൃത ഭരണകൂടത്തെ പുറത്താക്കി ഭരണം പിടിച്ചടക്കിയതും യുദ്ധത്തിന് തിരികൊളുത്തിയതും യെമൻ ജനതയെ അറ്റമില്ലാത്ത ദുരിതത്തിലേക്ക് തള്ളിയിടുകയായിരുന്നു.  അതേസമയം, ഹൂത്തി മിലീഷ്യകൾക്ക് ഉത്തരവുകൾ ലഭിക്കുന്നത് ഇറാൻ റെവല്യൂഷനറി ഗാർഡിൽ നിന്നാണെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികിയും പറഞ്ഞു. ഹൂത്തികളുടെ ഭീഷണി വർധിച്ചുവരികയാണ്. മേഖലയെ അസ്ഥിരതയിലേക്ക് തള്ളിവിടുകയാണ് ഹൂത്തികൾ ചെയ്യുന്നത്. സ്വന്തം തീരുമാന പ്രകാരമല്ല ഹൂത്തികൾ ഭീകരാക്രമണങ്ങൾ നടത്തുന്നത്. ഇറാൻ റെവല്യൂഷനറി ഗാർഡിൽ നിന്ന് ലഭിക്കുന്ന ഉത്തരവുകൾ നടപ്പാക്കുകയാണ് ഹൂത്തികൾ ചെയ്യുന്നതെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.
 

Latest News