Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദം; യു.ജി.സിക്ക് 31 നകം റിപ്പോർട്ട് നൽകും

തൃശൂർ - തൃശൂർ ശ്രീകേരളവർമ്മ കോളേജിലെ അധ്യാപിക ദീപ നിശാന്ത് കവിത മോഷ്ടിച്ചെന്ന വിവാദത്തിൽ യു.ജി.സിക്ക് ഈ മാസം 31 നം കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകും. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് യു.ജി.സി പ്രിൻസിപ്പലിനോട് നോട്ടീസ് മുഖാന്തരം ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി സ്റ്റാഫ് കൗൺസിലിന്റെ യോഗം ഇന്നു വൈകിട്ട് ചേരുമെന്ന് പ്രിൻസിപ്പൽ ഈശ്വരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച ശേഷമായിരിക്കും യു.ജി.സിക്ക് വിശദമായ റിപ്പോർട്ട് നൽകുക. 
ദീപ നിശാന്തിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു റിപ്പോർട്ടിനൊപ്പം ചേർക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന കോളേജായതിനാൽ ബോർഡിന്റെ അഭിപ്രായവും റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി ആരായും. 
കവിതാ മോഷണവുമായി ബന്ധപ്പെട്ട് കോളേജിന് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കോളേജ്തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടും സമർപ്പിക്കണമെന്ന് യു.ജി.സി നിർദേശിച്ചിരുന്നു. എന്നാൽ അത്തരത്തിലൊരു വിശദമായ അന്വേഷണം കോളേജ് തലത്തിൽ നിന്നുണ്ടായിട്ടില്ല. കൊച്ചിൻ ദേവസ്വം ബോർഡിൽ ഒരു അധ്യാപക സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപ നിശാന്തിനോട് ബോർഡ് വിശദീകരണം ചോദിക്കുകയും തുടർന്ന് കോളേജിലെ ഫൈൻ ആർട്‌സിന്റെ ചുമതലകളിൽ നിന്നും ദീപനിശാന്തിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. 
'അങ്ങനെയിരിക്കേ മരിച്ചുപോയി ഞാൻ/നീ' എന്ന ശീർഷകത്തിൽ കവി എസ്.കലേഷ് 2011 ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കവിതയിലെ വരികളാണ് ദീപ നിശാന്ത് സ്വന്തമെന്ന മട്ടിൽ പ്രസിദ്ധീകരിച്ചതും വിവാദമായതും. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുകൊണ്ട് ലഭിച്ച പരാതിയിലാണ് യു.ജി.സിയുടെ ഇടപെടൽ. തൃശൂർ സ്വദേശി സി.ആർ.സുകുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപികയ്‌ക്കെതിരെ യു.ജി.സിക്ക് പരാതി നൽകിയത്. 
ഈ മാസം 31 ന് ഇപ്പോഴത്തെ പ്രിൻസിപ്പൽ ഈശ്വരി റിട്ടയർ ചെയ്യുകയാണ്. അതിന് മുൻപ് യു.ജി.സിക്ക് റിപ്പോർട്ട് നൽകും. ഇന്നു നടക്കുന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ വകുപ്പു തലവൻമാരും തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.
 

Latest News