കോട്ടയം- കെവിൻ കൊലക്കേസിൽ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. കേസിലെ 91-ാം സാക്ഷി സുനീഷ്, 92-ാം സാക്ഷി മുനീർ എന്നിവരാണ് കൂറുമാറിയത്. കേസിലെ രണ്ടാം പ്രതിയായ നിയാസ് മൊബൈൽ ഫോൺ പോലീസിന് കൈമാറുന്നതായി കണ്ടില്ലെന്നാണ് ഇരുവരും കോടതിയെ അറിയിച്ചത്. രണ്ടാം പ്രതി നിയാസിന്റെ സുഹൃത്തും അയൽവാസികളുമാണ് ഇരുവരും. നിയാസിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ സാക്ഷികളായിരുന്നു ഇവർ.
നിയാസിനെ വീട്ടിൽ എത്തിച്ചത് കണ്ടെന്നു പറഞ്ഞ സുനീഷ്, ഫോൺ കൈമാറിയതായി കണ്ടില്ലെന്നു പറഞ്ഞു. നിയാസാണെന്ന് തിരിച്ചറിയാനായില്ലെന്നാണ് മുനീർ കോടതിയിൽ മൊഴി നൽകിയത്. നേരത്തെ ഫോൺ പോലീസിന് കൈാമറുന്നതായി കണ്ടന്നൊയിരുന്നു ഇരുവരും മൊഴി നൽകിയത്. ഈ മൊഴികളാണ് ഇവർ തിരുത്തിയത്. ഇതോടെ ഇവർ കുറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ഇതോടെ ഈ കേസിൽ മൂന്നുപേർ മൊഴി മാറ്റി.
ഇരുപത്തിയെട്ടാം സാക്ഷി അബിൻ പ്രദീപാണ് ആദ്യം മൊഴി മാറ്റിയത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള ചാലിയേക്കര സ്വദേശികളായ അലക്‌സ് പി.ചാക്കോ, ഹരികുമാർ എന്നിവരെയും കോടതി വിസ്തരിച്ചു. കെവിന്റെ കൈലി ഏഴാം പ്രതി പോലീസിന് കാണിച്ചു കൊടുക്കുന്നത് കണ്ടതായി ചാലിയേക്കര സ്വദേശി അലക്‌സ് പറഞ്ഞു. 10-ാം പ്രതി വിഷ്ണു വടിവാളുകൾ എടുത്തു കൊടുക്കുന്നത് കണ്ടതായി 87-ാം സാക്ഷിയായ ഹരികുമാർ കോടതിയിൽ പറഞ്ഞു.