Sorry, you need to enable JavaScript to visit this website.

സൗദി ജീവകാരണ്യ സേവനങ്ങള്‍ 44 രാജ്യങ്ങളില്‍; ചെലവഴിച്ചത് 328 കോടി ഡോളര്‍

റിയാദ് - നാലു വർഷത്തിനിടെ കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ 1007 ജീവകാരുണ്യ, റിലീഫ് പദ്ധതികൾ നടപ്പാക്കിയതായി ഡോ. അബ്ദുല്ല അൽറബീഅ വെളിപ്പെടുത്തി. ഈ പദ്ധതികൾക്ക് ആകെ 328 കോടി ഡോളർ ചെലവഴിച്ചു. നാൽപത്തിനാലു രാജ്യങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഐക്യരാഷ്ട്രസഭക്കു കീഴിലെ ഏജൻസികളും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളും അടക്കം 142 പങ്കാളികളുമായി ചേർന്നാണ് ഇത്രയും റിലീഫ് പദ്ധതികൾ നാലു വർഷത്തിനിടെ കിംഗ് സൽമാൻ റിലീഫ് സെന്റർ നടത്തിയത്. 


യെമനിൽ യുദ്ധമുന്നണിയിലേക്ക് ഹൂത്തികൾ റിക്രൂട്ട് ചെയ്ത കുട്ടികളുടെ പുനരധിവാസം, യെമനിൽ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതി, സംഘർഷത്തിൽ അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ അവയവങ്ങൾ ഫിറ്റ് ചെയ്ത് നൽകുന്ന പദ്ധതി പോലുള്ള മറ്റു നിരവധി പദ്ധതികളും കിംഗ് സൽമാൻ സെന്റർ നടപ്പാക്കുന്നുണ്ട്. യു.എന്നും അന്താരാഷ്ട്ര സംഘടനകളും പ്രയോജനപ്പെടുത്തുന്ന ആഗോള മാതൃകാ പദ്ധതികളായി ഇവ മാറിയിട്ടുണ്ട്. 
സർക്കാർ തലത്തിലും ജനകീയ തലത്തിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് നാലു വർഷം മുമ്പ് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സ്ഥാപിച്ചതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ക്രെഡിറ്റ് കാർഡുകളും ഓൺലൈൻ പെയ്‌മെന്റും വഴി സംഭാവനകൾ നൽകുന്നതിന് പോർട്ടൽ അവസരമൊരുക്കുന്നതായി കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്ററിലെ വിഭവ, നിക്ഷേപ വിഭാഗം മേധാവി ഡോ. സാമിർ അൽജുതൈലി പറഞ്ഞു. സംഭാവനകൾ നൽകുന്നവർക്ക് പ്രത്യേക അക്കൗണ്ട് തുറക്കുന്നതിന് പോർട്ടൽ അവസരമൊരുക്കുന്നു. ഇതുവഴി തങ്ങളുടെ സംഭാവനകൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന ജീവകാരുണ്യ, റിലീഫ് പദ്ധതികൾ അടുത്തറിയുന്നതിനും സാധിക്കും. ഏതെങ്കിലും പ്രത്യേക രാജ്യത്ത് നടപ്പാക്കുന്ന പ്രത്യേക പദ്ധതിക്കു വേണ്ടി സംഭാവനകൾ നൽകുന്നതിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും പോർട്ടൽ ഒരുക്കുന്നുണ്ട്. കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ പദ്ധതികൾക്ക് സംഭാവനകൾ നൽകുന്നതിന് അവസരമൊരുക്കുന്ന ഏക ഔദ്യോഗിക പോർട്ടലാണിത്. സംഭാവനകളിൽ നിന്ന് ഒരുവിധ അഡ്മിനിസ്‌ട്രേഷൻ ചെലവുകളും കിംഗ് സൽമാൻ സെന്റർ പിടിക്കില്ലെന്നും ഡോ. സാമിർ അൽജുതൈലി പറഞ്ഞു.
 

Latest News