Sorry, you need to enable JavaScript to visit this website.

കുട്ടിമാമയല്ല; കൂട്ടിക്കൊടുപ്പുമാമ: നടന്‍ ശ്രീനിവാസന് രൂക്ഷ വിമര്‍ശം

കൊച്ചി- നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ചും ഡബ്ല്യു.സി.സിയെ പരിഹസിച്ചുമുള്ള നടന്‍ ശ്രീനിവാസന്റെ അഭിമുഖത്തെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക എം. സുചിത്രയുടെ ഫേസ് ബുക്ക് കുറിപ്പ്.

കുട്ടിമാമയല്ല; കൂട്ടിക്കൊടുപ്പുമാമ.
അങ്ങനെയാണ് മനോരമ ചാനലില്‍ വന്ന ശ്രീനിവാസന്റെ അഭിമുഖം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.

ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ചുമ്മാ കെട്ടിച്ചമച്ചതാണത്രേ. അതെങ്ങനെ ശ്രീനിവാസന് അറിയും ? കേസിന്റെ വിചാരണ കഴിഞ്ഞിട്ടില്ല, വിധി പറഞ്ഞിട്ടുമില്ല. കേസ് സുപ്രീകോടതിയിലാണ്. നിയമപരമായി ദിലീപ് പ്രതി തന്നെയാണ്. ''പള്‍സര്‍ സുനിയേ ആദ്യമുണ്ടായിരുന്നുള്ളൂ, ഒരാഴ്ച്ച കഴിഞ്ഞാണ് ദിലീപിന്റെ പേര് വന്നത്, എനിക്ക് അറിയുന്ന ദിലീപ് ഒന്നരകോടി പോയിട്ട് ഒരു നയാപൈസ പോലും ഇങ്ങനെയൊരു കാര്യത്തിനു മുടക്കില്ല എന്നുപറഞ്ഞ് അറപ്പിക്കുന്ന ഒരു ചിരി ചിരിച്ചു ശ്രീനിവാസന്‍. അശ്ലീലം എന്നല്ലാതെ ഒരു വാക്കുമില്ല ആ ചിരിയെ വിശേഷിപ്പിക്കാന്‍.

കഴിഞ്ഞില്ല. ണഇഇ യെപ്പറ്റിയുള്ള ചോദ്യത്തിന്, ണഇഇ യോ, അതെന്താണ് എന്നായിരുന്നു മഹാന്റെ പ്രതികരണം. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ സംഘടന എന്താണ് പറയുന്നതെന്ന് ശ്രീനിവാസന് ഇതുവരെ മനസ്സിലായിട്ടില്ലത്രെ. ചൂഷണമോ, ഹേയ് , അങ്ങനെയൊന്നു സിനിമാലോകത്തില്ല. പിന്നെ, അതിനൊക്കെ നിന്നുകൊടുത്താല്‍ അങ്ങനെയൊക്കെ സംഭവിച്ചെന്നിരിക്കും പോലും. പറയാന്‍ തുടങ്ങിയാല്‍ പലതും പറയേണ്ടിവരും, കാര്യങ്ങള്‍ സഭ്യമല്ലാത്തതിനാല്‍ ഇന്റര്‍വ്യൂ കഴിഞ്ഞതിനുശേഷം രഹസ്യമായി പറയാം എന്നൊക്കെയാണ് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞത്. സഭ്യത എന്ത് എന്നതിനെപ്പറ്റി ഇത്തിരിയെങ്കിലും ബോധമുണ്ടായിരുന്നെങ്കില്‍ സഹിക്കവയ്യാതെ തിരിഞ്ഞുനിന്നു പോരാടുന്ന സ്ത്രീകളെ താഴ്ത്തിക്കെട്ടുമോ?
തുല്യത , തുല്യജോലിക്ക് തുല്യ വേതനം എന്നതിനെപ്പറ്റിയെല്ലാം പരമപുച്ഛം. ഓക്കാനമുണ്ടാക്കുന്ന അതേ പൊട്ടിച്ചിരി. സത്യം പറഞ്ഞാല്‍, കേസെടുക്കേണ്ടതാണ് ശ്രീനിവാസനെതിരെ.

പുതിയ തലമുറയിലുള്ളവരുടെ സിനിമകളെപ്പ റ്റിയും പുച്ഛമാണ് പുള്ളിക്ക്. പല സിനിമകളും എടുത്തത് എന്തിനാണെന്നുപോലും മനസ്സിലാകുന്നില്ലത്രേ. ഗംഭീരമായ സിനിമകളെടുത്ത് പുതിയ തലമുറ പ്രേക്ഷകരെ ഞെട്ടിക്കുകയും വലിയ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന സമയമാണ്. അത് അംഗീകരിക്കാന്‍ ശ്രീനിവാസന്റെ അസൂയക്കും മുറിവേറ്റ അഹന്തയ്ക്കും കഴിയുന്നില്ല. ചെളിക്കുണ്ടില്‍ നിന്ന് മലയാളസിനിമ പതുക്കെ കരകയറുകയാണ്. എന്നിട്ടുമില്ല ഒരു നല്ല വാക്കുപോലും പുതിയ വരെപ്പറ്റിപ്പറയാന്‍. താനെന്തോ വലിയ ഒരു സംഭവമാണ് എന്ന മട്ടിലാണ് സംസാരം.

ശരിയാണ്, ശ്രീനിവാസന്റെ സന്ദേശവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ആസ്വദിച്ചിട്ടുണ്ട് ഞാനും മറ്റുപലരെയുംപോലെ. നാടോടിക്കാറ്റും പട്ടണപ്രവേശവും സന്മനസ്സുള്ളവര്‍ക്കു സ മാധാനവുമൊക്കെമൊക്കെ കണ്ടുചിരിച്ചിട്ടുമുണ്ട് അക്കാലത്ത്. പക്ഷേ, അതുകൊണ്ട് ഇപ്പോള്‍ പറയേണ്ടത് പറയാതെ പറ്റില്ലല്ലോ. ദിലീപ് അത് ചെയ്യില്ല എന്ന് അടൂര്‍ ഗോപാലകൃഷ്ണനും പറഞ്ഞിരുന്നു തുടക്കത്തിലേ. എന്തുറപ്പാണ് നിങ്ങള്‍ക്കൊക്കെ ഇക്കാര്യത്തില്‍!

കുട്ടിമാമ യുടെ കാര്യം അവിടെ നില്‍ക്കട്ടെ. വലിയ ഒരു മാമ വേറെയുണ്ടല്ലോ. മനോരമ! ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനമാണോ പിമ്പിങ്ങാണോ? ദിലീപിനെ അനുകൂലിച്ചും ണഇഇ യെ അപഹസിച്ചും ശ്രീനിവാസന്‍ പറഞ്ഞത് ഹൈലൈറ്റ് ചെയ്ത് പ്രൊമോ കൊടുത്തതുകൊണ്ട് ഇന്റര്‍വ്യൂ കാണാന്‍ ആളെ കൂട്ടുക മാത്രമല്ല, ആ വൃത്തികേട് പിന്നീടുവന്ന വാര്‍ത്താബുള്ളറ്റിനുകളിലും ഉള്‍പ്പെടുത്തി. തുടക്കം മുതലേ ദിലീപിനൊപ്പം നില്‍ക്കാന്‍ വ്യഗ്രത കാണിക്കുന്ന മാധ്യമസ്ഥാപനമാണ് . അത്ഭുതപ്പെടാനൊന്നുമില്ല. പണ്ട് സൂര്യനെല്ലിയിലെ കുട്ടിയെ അധിക്ഷേപിക്കാന്‍ മനോരമ ഉപയോഗിച്ച വാക്കുകള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ ചിലരെങ്കിലും?

 

 

Latest News