പുണ്യ നഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ സർവീസ് ആരംഭിച്ച് മാസങ്ങളായി. ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്ര സുഖകരമാക്കാൻ എക്‌സ്പ്രസ് ഹൈവേ നിലവിലുണ്ട്. റോഡ് മാർഗമുള്ള യാത്രയ്ക്ക് അഞ്ചും ആറും മണിക്കൂറുകൾ വരെ വേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിലാണ് മക്ക-മദീന ട്രെയിൻ സർവീസ് ആരംഭിച്ചത്. തിരക്കേറിയ ഹജ്, റമദാൻ പോലുള്ള സീസണിൽ സമയം കൂടുതൽ വേണ്ടി വരുന്നു. ഇതെല്ലാം ഒഴിവാക്കി അതിവേഗം മദീനയിലും മക്കയിലുമെത്താനുള്ള യാത്രാ സംവിധാനമാണ് ഹറമൈൻ ട്രെയിൻ. പൂർണ വേഗത ഉപയോഗപ്പെടുത്തിയാൽ രണ്ട് മണിക്കൂറിനകം ലക്ഷ്യത്തിലെത്താനാവുന്നതാണ് ഈ സംവിധാനത്തിലെ അത്യന്താധുനിക ട്രെയിനുകൾ.
തുടക്കത്തിൽ വാരാന്ത്യങ്ങളിൽ മാത്രമുണ്ടായിരുന്ന അതിവേഗ തീവണ്ടി സർവീസ് നോമ്പുകാലം വന്നതോടെ നിത്യേനയാക്കി മാറ്റിയതാണ് ഏവർക്കും അനുഗ്രഹമായത്. സൗകര്യപ്രദമായ സമയത്ത് യാത്ര ചെയ്യാൻ പാകത്തിൽ ദിവസത്തിൽ പല സമയങ്ങളിലായി സർവീസുമുണ്ട്. സൗദി ഭരണാധികാരികൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തുന്ന ഹജ് തീർഥാടകരുടെ സൗകര്യം മുന്നിൽ കണ്ടാണ് ഇത്തരമൊരു പദ്ധതി രൂപകൽപന ചെയ്തത്. ഹജ് വേളയ്ക്ക് തുല്യമോ അതിലേറെയോ തിരക്ക് അനുഭവപ്പെടുന്ന ദിനങ്ങളാണ് റമദാന്റെ അവസാന പത്ത്. വ്രതമനുഷ്ഠിച്ച് ബസിൽ യാത്ര ചെയ്യുന്നത് പ്രയാസകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
പുണ്യസ്ഥലങ്ങളെയും മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലെയും തിരക്ക് ഇല്ലാതാക്കാനും പദ്ധതി സഹായകമായിട്ടുണ്ട്. ഇതിനകം ആയിരം ട്രിപ്പുകളാണ് ഹറമൈൻ ട്രെയിൻ പൂർത്തീകരിച്ചത്.
മക്ക, ജിദ്ദ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന നഗരങ്ങളെ 450 കിലോമീറ്റർ നീളത്തിലാണ് ഹറമൈൻ ട്രെയിൻ ബന്ധിപ്പിച്ചത്.
മക്കയിലും മദീനയിലും റാബിഗിലും ജിദ്ദയിലുമാണ് റെയിൽവേ സ്റ്റേഷനുകൾ. ഇവക്കു പുറമെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്തവള വികസന പദ്ധതിയുടെ ഭാഗമായി എയർപോർട്ടിൽ മറ്റൊരു സ്റ്റേഷൻ നിർമിച്ചു വരികയാണ്. മക്കയിലെ പ്രധാന സ്റ്റേഷനിൽ ആഗമന, നിർഗമന ഹാളുകളും 600 പേർക്ക് വിശാലമായ മസ്ജിദും സിവിൽ ഡിഫൻസ് സെന്ററും ഹെലിപാഡും ട്രെയിനുകൾക്കുള്ള പത്ത് പ്ലാറ്റ്‌ഫോമുകളും 500 വാഹനങ്ങൾ നിർത്തിയിടാൻ മാത്രം വിശാലമായ കാർ പാർക്കിംഗും വി.ഐ.പി ലോഞ്ചുമുണ്ട്. മണിക്കൂറിൽ മുന്നൂറിലേറെ കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് ഹറമൈൻ ട്രെയിൻ പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുന്നത്.
അടുത്തിടെ ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ നൂറിലേറെ സൗദി യുവതികൾക്ക് നിയമനം നൽകി. മക്ക, ജിദ്ദ, റാബിഗ്, മദീന റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് വിൽപന കേന്ദ്രങ്ങളിലും ഇൻഫർമേഷൻ സെന്ററുകളിലും ടിക്കറ്റ് ബുക്കിംഗ് സെന്ററുകളിലുമാണ് സൗദി യുവതികളെ നിയമിച്ചത്. ഹറമൈൻ ട്രെയിനുകളിൽ ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് വലിയ ഡിമാന്റ് ആണുള്ളത്. ഇക്കോണമി ക്ലാസിൽ മക്കയിൽനിന്ന് മദീനയിലേക്ക് 150 റിയാലാണ് നിരക്ക്. ട്രെയിനുകളിൽ ഇക്കോണമി ക്ലാസ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
ഹജ്, ഉംറ തീർഥാടകരും സന്ദർശകരും സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് മക്ക, മദീന, റാബിഗ്, ജിദ്ദ നഗരങ്ങൾക്കിടയിൽ കുറഞ്ഞ നിരക്കിൽ സുഖകരമായ ലക്ഷുറി യാത്രാ സൗകര്യം ഒരുക്കുന്നതിന് ലക്ഷ്യമിട്ട് ആയിരക്കണക്കിന് കോടി റിയാൽ ചെലവഴിച്ച് സൗദി അറേബ്യ പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവേ 2018 സെപ്റ്റംബർ 25 നാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഒക്‌ടോബർ 11 മുതൽ പൊതുജനങ്ങൾക്കുള്ള ട്രെയിൻ സർവീസുകൾക്ക് തുടക്കമായി. പ്രതിദിനം 1,60,000 ലേറെ പേർക്ക് വീതം പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്.
450 കിലോമീറ്റർ നീളമുള്ള പാതയിൽ മണിക്കൂറിൽ 300 ലേറെ കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയ ട്രെയിനുകളിൽ 417 സീറ്റുകൾ വീതമാണുള്ളത്.
ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം അര കോടിയായും ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.