Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ മേഖലയില്‍ ധനസഹായം

റിയാദ് - സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് പ്രോത്സാഹനമായി ധനസഹായം നൽകുന്ന പദ്ധതിയുടെ രണ്ടാംഘട്ടം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി (ഹദഫ്) ആരംഭിച്ചു. പ്രാദേശിക തൊഴിൽ വിപണിയിലെ കൂടുതൽ തൊഴിലുകൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 


സ്വദേശികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിനും മികച്ച തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിനും മാനവശേഷി മൂലധനത്തിൽ നിക്ഷേപം നടത്തുന്നതിനുമാണ് പദ്ധതിയിലൂടെ ഹദഫ് ശ്രമിക്കുന്നത്. 


പദ്ധതി പ്രകാരം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ വേതനത്തിന്റെ നിശ്ചിത വിഹിതം ഹദഫ് വഹിക്കും. സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനും ജോലിയിൽ നിയമിച്ച് സൗദികൾക്ക് പരിശീലനം നൽകുന്നതിനും സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഹദഫ് ധനസഹായം നൽകും. പദ്ധതി പ്രകാരം മൂന്നു വർഷം വരെയാണ് ധനസഹായം നൽകുക. ആദ്യ വർഷം സൗദി ജീവനക്കാരുടെ വേതനത്തിന്റെ മുപ്പതു ശതമാനവും രണ്ടാമത്തെ കൊല്ലം വേതനത്തിന്റെ ഇരുപതു ശതമാനവും മൂന്നാമത്തെ വർഷം വേതനത്തിന്റെ പത്തു ശതമാനവുമാണ് ഹദഫ് വിതരണം ചെയ്യുക. 


വനിതകളെയും ഭിന്നശേഷിക്കാരെയും ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ധനസഹായം ലഭിക്കും. ജനസംഖ്യ കുറഞ്ഞ നഗരങ്ങളിലും പ്രവിശ്യകളിലും 50 ഉം അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്തി സൗദിവൽക്കരണം നടപ്പാക്കാൻ അധിക ധനസഹായം നൽകും. 
പദ്ധതി പ്രയോജനപ്പെടുത്തി നിയമിക്കുന്ന സൗദികളുടെ വേതനം നാലായിരം റിയാലിൽ കുറവാകാനും പതിനായിരം റിയാലിൽ കൂടുതലാകാനും പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുന്ന വേതനമാണ് ധനസഹായ പദ്ധതി ഗുണഭോക്താക്കളെ നിർണയിക്കുന്നതിനുള്ള വേതനമായി പരിഗണിക്കുക. പുതുതായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നതിനും ജനസംഖ്യ കുറഞ്ഞ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സ്ഥാപനങ്ങളിൽ സൗദികളെ നിയമിക്കുന്നതിനും ഭിന്നശേഷിക്കാർക്കും വനിതകൾക്കും തൊഴിൽ നൽകുന്നതിനും ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് തൊഴിലുകൾ ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നൽ നൽകുന്നു. 

Latest News