മലപ്പുറം- സി.പി.ഐക്കെതിരായ പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി അൻവറിന്റെ പ്രസ്താവനയെ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് രംഗത്തെത്തി. അൻവറിന്റെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും മുന്നണിമര്യാദക്ക് യോജിക്കുന്നതല്ലെന്നും മോഹൻദാസ് പറഞ്ഞു. മുന്നണിമര്യാദ ലംഘിക്കുന്ന പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് പി.വി അൻവറിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസ്താവന പിൻവലിക്കുന്നതായി അൻവർ അറിയിച്ചു. പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ തോറ്റാലും ജയിച്ചാലും നിലമ്പൂരിൽനിന്നുള്ള എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന നിലപാടും പിൻവലിച്ചതായി അൻവർ വ്യക്തമാക്കി. ബി.ജെ.പിയെ കൂട്ടുപിടിച്ച് രാഷ്ട്രീയ വ്യഭിചാരം നടത്തിയാണ് ലീഗ് വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിനാൽ നേരത്തെ തന്നെ രാജി പ്രസ്താവന പിൻവലിക്കുകയാണെന്നും അൻവർ ആവർത്തിച്ചു.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീർ മുസ്‌ലിം ലീഗിൽ ചേരാൻ ഒരുങ്ങുകയാണെന്നും ലീഗ്, കോൺഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നും ആയിരുന്നു അൻവറിന്റെ പരാമർശം. 2011ൽ ഏറനാട് സ്ഥാനാർഥി ആക്കാമെന്ന് സിപിഐ ജില്ലാ നേതൃത്വം ഉറപ്പ് നൽകിയെങ്കിലും ലീഗ് നേതൃത്വം ഇത് അട്ടിമറിച്ചുവെന്നും അതിന് കൂട്ടുനിന്നത് സുനീറായിരുന്നുവെന്നും അൻവർ ആരോപിച്ചിരുന്നു.
അതേസമയം, പി.വി അൻവറിനെ നിശിതമായി വിമർശിച്ച് സി.പി.ഐ മലപ്പുറം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. അൻവറിൻറെ പ്രസ്താവനകൾ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സി.പി.ഐ ആരോപിച്ചു.