മാവോയിസ്റ്റുകളായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ മൂന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യുന്നു. മൂന്നാര്‍ സ്വദേശിയും പെമ്പിളൈ ഒരുമ നേതാവുമായ മനോജി(29) നെയാണ് മൂന്നാര്‍ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഏതാനും ദിവസങ്ങളായി ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു ഈ യുവാവെന്നാണു വിവരം. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തിന്‍റെ പേരില്‍ വൈദ്യുതിമന്ത്രി എംഎം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗോമതിയുടെ നേത്യത്വത്തില്‍ നടത്തിയ സമരത്തിന് വിവിധ സംഘടനകളെ എത്തിച്ചിരുന്നതിന്‍റെ പിന്നില്‍ മനോജിന്‍റെ ഇടപെടലുണ്ടായിരുന്നു
മനോജിന് മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും കേരളത്തിനു വിവരം നല്‍കിയിരുന്നു. മൂന്നാറില്‍ മനോജിന്‍റെ വസതിയില്‍ മാവോയിസ്റ്റ് നേതാവ് ജെയ്സന്‍റെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നതായാണ് പോലീസ് വിലയിരുത്തുന്നത്. ഇന്‍റലിജന്‍സ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു യുവാവിനെ കസ്റ്റഡിയിലെടുത്തത്. മനോജ് മൂന്നാറില്‍ നടന്ന പൊമ്പിള ഒരുമ സമരത്തിന്‍റെ ബുദ്ധി കേന്ദ്രമായിരുന്നുവെന്നും മൂന്നാറില്‍ ടാറ്റാ കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്ന മനോജ് പിന്തുണ നല്‍കിയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. സമരം കഴിഞ്ഞതോടെ കമ്പനിയില്‍ നിന്ന് മനോജിനെ പിരിച്ചുവിട്ടിരുന്നു. പിന്നീട് മനോജ് പൊമ്പിള ഒരുമയുടെ ബാനറില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ദേവികുളം സബ് ജഡ് ജി മുമ്പാകെ ഹാജരാക്കുന്ന മനോജിനെ കേന്ദ്ര സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. മൂന്നാര്‍ സമരത്തിന്‍റെ നാളുകളില്‍ തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അതേ സമയം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങാനിരിക്കെ യുവാവിനെ കസ്റ്റഡിയിലെടുത്തത് ദുരൂഹമാണെന്നാണ് പെമ്പിള ഒരുമൈയുടെ വാദം.