മലപ്പുറം- മുസ്‌ലിം ലീഗ് നേതാവും മലപ്പുറം യു.ഡി.എഫ് സ്ഥാനാർഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി. പര്യടനത്തിന്റെ ഭാഗമായി പാണ്ടിക്കാട്ട് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെ ശക്തമായ പ്രസ്താവനകൾ നടത്താൻ അദ്ദേഹം തയാറാകാറില്ല. മലപ്പുറം
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഫാസിസത്തിനെതിരെ മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ദൗത്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല നിർണായക ഘട്ടങ്ങളിൽ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയനാവുകയും ചെയ്തുവെന്നു ഫൈസി പറഞ്ഞു. മുസ്‌ലിം ഐക്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന സമീപനമാണ് കുഞ്ഞാലിക്കുട്ടി നിരന്തരം സ്വീകരിച്ച് വരുന്നത്. സുന്നികളിലെ ഭിന്നിപ്പിന്റെ കാലത്ത് അനുരഞ്ജനം ഉണ്ടാക്കുന്നതിനു പകരം ഒരു പക്ഷത്ത് ചേർന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അദ്ദേഹം ചെയ്തത്. അടുത്ത കാലത്ത് സുന്നി ഐക്യ ചർച്ചകളെ തുരങ്കം വെക്കാനും ഈ ലീഗ് നേതാവ് രംഗത്ത് വരികയുണ്ടായി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിം ലീഗ് വൈറസ് ആണെന്ന് പറഞ്ഞപ്പോഴും ശക്തമായ പ്രതികരണം കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഉണ്ടായില്ല. ഒത്തുതീർപ്പിന്റെയും പക്ഷം പിടിക്കലിന്റെയും രാഷ്ട്രീയ നേതാവ് എന്നാണ് കുഞ്ഞാലിക്കുട്ടിയെ വിശേഷിപ്പിക്കേണ്ടത്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്‌നങ്ങളിൽ പോലും കുഞ്ഞാലിക്കുട്ടി തന്റേടത്തോടെയുള്ള നീക്കങ്ങൾ നടത്താറില്ലെന്നും അബ്ദുൽ മജീദ് ഫൈസി കുറ്റപ്പെടുത്തി.