ദമാം - ദമാം ലേബർ ഓഫീസും അശ്ശർഖിയ നഗരസഭയും പോലീസും സഹകരിച്ച് വെള്ളിയാഴ്ച രാത്രി ദമാമിലെ പ്രമുഖ ഷോപ്പിംഗ് മാളിൽ നടത്തിയ റെയ്ഡിൽ ഇഖാമ, തൊഴിൽ നിയമ ലംഘകരായ പന്ത്രണ്ടു പേർ പിടിയിലായി. നാടുകടത്തുന്നതിനുവേണ്ടി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റെയ്ഡിനിടെ 59 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. ദമാം ലേബർ ഓഫീസ് മേധാവി ഉമൈർ അൽസഹ്‌റാനി റെയ്ഡിന് നേതൃത്വം നൽകി. ഷോപ്പിംഗ് മാളിലെ 133 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ജെന്റ്‌സ്, ലേഡീസ് വസ്ത്രങ്ങൾ, ആക്‌സസറീസ്, അത്തറുകൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും ജ്വല്ലറികളിലുമാണ് പരിശോധനകൾ നടത്തിയത്.
ആകെ 59 നിയമ ലംഘനങ്ങളാണ് റെയ്ഡിനിടെ കണ്ടെത്തിയത്. ഇതിൽ 28 എണ്ണം സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 11 എണ്ണം തൊഴിലാളികളുമായി തൊഴിൽ കരാർ ഒപ്പുവെക്കാത്തതുമായി ബന്ധപ്പെട്ടവയും 13 എണ്ണം സ്ഥാപനങ്ങൾക്ക് ലേബർ ഓഫീസിൽ ഫയലുകൾ തുറക്കാത്തതുമായി ബന്ധപ്പെട്ടവയും ഏഴെണ്ണം ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്താത്തതുമായി ബന്ധപ്പെട്ടവയും ആയിരുന്നെന്ന് ഉമൈർ അൽസഹ്‌റാനി പറഞ്ഞു.