മലപ്പുറം- തെരഞ്ഞെടുപ്പ് ചിഹ്‌നം സംബന്ധിച്ച ആശയക്കുഴപ്പം തീർക്കാൻ പൊന്നാനിയിൽ ഇടതു സ്ഥാനാർഥി പി.വി. അൻവറിന്റെ പ്രത്യേക പര്യടനം. തന്റെ ചിഹ്‌നത്തെ വോട്ടർമാർക്കിടയിൽ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫ് പ്രവർത്തകർ വ്യാപകമായി ശ്രമം നടത്തുന്നതായി തിരിച്ചറിഞ്ഞതോടെയാണ് ചിഹ്‌നവുമായി അൻവർ വോട്ടർമാരിലെത്തുന്നത്. ചിഹ്‌നമായ കത്രികയുടെ വലിയ രൂപവുമായാണ് അൻവർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടതുപ്രവർത്തകരോടൊപ്പം എത്തുന്നത്.
പി.വി. അൻവറിന്റെ ചിഹ്‌നം കപ്പും സോസറുമാണെന്ന രീതിയിൽ യു.ഡി.എഫുകാർ വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുസ്വതതന്ത്രൻ വി.അബ്ദുറഹ്മാന്റെ ചിഹ്‌നം കപ്പും സോസറുമായിരുന്നു. ഇത്തവണ അൻവറിനും ഇതേ ചിഹ്‌നം ലഭിക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിച്ചത്. എന്നാൽ നറുക്കെടുപ്പിൽ ഈ ചിഹ്‌നം ലഭിച്ചത് അപരനായ അൻവർ പി.വിക്കാണ്. പി.വി. അൻവറിന് ലഭിച്ചതാകട്ടെ കത്രികയും. ഇതോടെ കപ്പും സോസറും പി.വി. അൻവറിന്റെ ചിഹ്‌നമാണെന്ന രീതിയിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫ് പ്രവർത്തകർ രംഗത്തിറങ്ങി. യു.ഡി.എഫ് നീക്കത്തെ രൂക്ഷമായി വിമർശിച്ച അൻവർ സ്വന്തം ചിഹ്‌നമായ കത്രികയുടെ മാതൃകയുമായി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണിപ്പോൾ.