Sorry, you need to enable JavaScript to visit this website.

എം.ബി രാജേഷിന്റെ വാഹനപ്രചാരണത്തിനിടെ വടിവാൾ വീണ സംഭവം: സി.പി.എം പ്രതിരോധത്തിൽ

പാലക്കാട്- ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാൾ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് നിയമനടപടിക്ക്. ജില്ലാ പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകും. എന്നാൽ ബൈക്കിൽ നിന്ന് വീണത് വടിവാളല്ലെന്നും കാർഷികാവശ്യത്തിനുളള കത്തിയാണെന്നുമാണ് സി.പി.എം വിശദീകരണം. വടിവാളുമായി വാഹന പ്രചരണജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തിൽ എൽ.ഡി.എഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തിൽ നിന്ന് വടിവാൾ തെറിച്ചുവീണത്. സ്ഥാനാർത്ഥിയുടെയും നേതാക്കളുടെയും വാഹനത്തിനെ അനുഗമിച്ച് ഇരുചക്രവാഹനങ്ങളുണ്ടായിരുന്നു. പുലാപ്പറ്റ ഉമ്മനഴിയിൽ നിന്ന് മണ്ണാർക്കാട് റോഡിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം . ഉടൻ പ്രവർത്തകർ ചേർന്ന് വളഞ്ഞുനിൽക്കുകയും വാൾ മാറ്റുകയും ചെയ്തു. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കപ്പെടുകയും ചെയ്തു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഇതെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്.  
അതേസമയം, വ്യാജ പ്രചാരണമാണെന്നും വീണത് വടിവാളല്ലെന്നുമാണ് സി.പി.എം വിശദീകണം. കാർഷിക ജോലി കഴിഞ്ഞ് ജാഥയിൽ ചേർന്നവരാണ് അപകടത്തിൽപ്പെട്ടത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണത്. ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും സി.പി.എം വിശദീകരിക്കുന്നു.
 

Latest News