റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ സൗദി പൗരനെയും ബംഗ്ലാദേശുകാരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചു.
റിയാദിൽ സ്വന്തം നിലക്ക് കോൺട്രാക്ടിംഗ് സ്ഥാപനം ബിനാമിയായി നടത്തിയ ബംഗ്ലാദേശുകാരൻ മുഹമ്മദ് മുനീർ ഹുസൈൻ അലി, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ അബ്ദുല്ല ബിൻ യൂസുഫ് അബ്ദുല്ല അൽദഖീൽ എന്നിവർക്ക് കോടതി പിഴ ചുമത്തി.
ബംഗ്ലാദേശുകാരൻ നടത്തിയിരുന്ന സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
സൗദി പൗരന്റെയും ബംഗ്ലാദേശുകാരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ബംഗ്ലാദേശുകാരനെ നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു.
കോൺട്രാക്ടിംഗ് സ്ഥാപനത്തിനു കീഴിലെ പെയിന്റ് കടയിൽ വ്യാജ പെയിന്റുകൾ വിൽപന നടത്തുന്നത് വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇതേ കുറിച്ച അന്വേഷണത്തിനിടെയാണ് സ്ഥാപനം ബംഗ്ലാദേശുകാരൻ ബിനാമിയായി നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തിയത്.
പെയിന്റിംഗ് തൊഴിലാളി പ്രൊഫഷനിലുള്ള വിസയിൽ 1,200 റിയാൽ വേതനത്തിന് സൗദിയിലെത്തിയ ബംഗ്ലാദേശുകാരൻ വൻതുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യുന്നതായും താമസസ്ഥലവും സ്ഥാപനത്തിന് ആവശ്യമായ മുറികളും വാടകക്കെടുത്തതായും പെയിന്റിംഗ് ജോലികൾ നിർവഹിക്കുന്നതിന് ഉപയോക്താക്കളുമായി കരാറുകൾ ഒപ്പുവെക്കുന്നതായും കണ്ടെത്തിയിരുന്നു.